തിരുവനന്തപുരത്ത് ചികിത്സയിലിരിക്കേ ലിസ്വാനിയക്കാരി ലിഗ സ്‌ക്രോമാനെ കോവളത്ത് കണ്ടല്‍ക്കാട് ചതുപ്പില്‍ മൃതദേഹം കണഅടെത്തിയ സംഭവത്തില്‍ പോലീസ് പറയുന്നതിങ്ങനെ. ചിലപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാം. ഫോറന്‍സിക് സര്‍ജനാണ് ഈ സൂചനകള്‍ പോലീസിന് നല്‍കിയത്. കഴുത്തിലെ എല്ലുകള്‍ക്ക് സ്ഥാന ഭ്രംശവും പിരിച്ചിലുമുണ്ടായിട്ടുണ്ട്. ശ്വാസകോശത്തിലും തലച്ചോറിലും നടത്തിയ സൂക്ഷ്മ പരിശോധനയില്‍ ശ്വാസം മുട്ടിച്ചതിന്റെ സൂചനയുണ്ട്. പക്ഷെ ശരീരത്തില്‍ ഒരിടത്തും മുറിവോ ചതവോ ഇല്ല. ശ്വാസകോശത്തിലും ക്ഷതമേറ്റ ലക്ഷണമില്ല.
കണ്ടല്‍പ്രദേശത്ത് അബദ്ധത്തില്‍ ഒതളങ്ങ കഴിച്ച് വിഷബാധമൂലം മരിച്ചതാകാമെന്നായിരുന്നു പോലീസ് കരുതിയത്. ലിഗയുടെ ആന്തരിക അവയവങ്ങളുടേയും ശരീര സ്രവങ്ങളുടേയും വസ്ത്രങ്ങളുടേയും രാസപരിശോധനാ ഫലം ലബോറട്ടറിയില്‍ നിന്ന് ലഭിച്ചിട്ടില്ല. രണ്ടു റിപ്പോര്‍ട്ടുകളും ലഭിച്ചാലേ മറ്റ് കാര്യങ്ങള്‍ വ്യക്തമാകൂ. ലിഗയുടേത് അല്ലാതെ ഒരു തലമുടിയെങ്കിലും ലഭിച്ചാല്‍ കൊലയാളിയിലേക്കെത്താനാകും.
പുറത്തുനിന്നുള്ളവര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള ചെന്തിലക്കരയിലെ കണ്ടല്‍ക്കാട്ടിലാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലത്ത് ബീച്ച് വഴി പനത്തുറ കടവിലൂടെയോ വള്ളം തുഴഞ്ഞോ മാത്രമേ എത്താനാകൂ. പരിചയമില്ലാത്ത വിദേശിയ്ക്ക് ആരുടേയെങ്കിലും സഹായമില്ലാതെ ഇവിടെ എത്തിപ്പെടാനാകില്ല. ലിഗയെ ഇവിടെയെത്തിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് കരുതുന്നത്. കൈയ്യില്‍ കാര്യമായോ പണമുണ്ടാകാത്തതിനാല്‍ പണം തട്ടിയെടുക്കാനായിരുന്നില്ല. പീഡന ശ്രമവും നടന്നിട്ടില്ല. അതിനാല്‍ തന്നെ കൊലപാതക കാരണവും പോലീസിന് കണ്ടെത്തേണ്ടിയിരിക്കുന്നു .