രണ്ട് മക്കളുടെ അമ്മയായ ഇന്ത്യന്‍ വംശജ ഡോക്ടര്‍മാരുടെ വീഴ്ച മൂലം മരിച്ചു. ഗര്‍ഭിണിയായിരുന്ന റീത്താ സെയ്ദയോട് സ്വാഭാവികമായി അലസിപ്പിക്കാന്‍ നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ കാത്തിരിക്കാനാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതെന്ന് ഇന്‍ക്വസ്റ്റ് വ്യക്തമാക്കി. എന്നാല്‍ ഇതിനിടെ സെപ്‌സിസ് പിടിപെട്ട് 38-കാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. പെട്ടെന്ന് ഓപ്പറേഷന്‍ നടത്തേണ്ടെന്ന ഡോക്ടര്‍മാരുടെ തീരുമാനമാണ് അപകടകരമായ ഇന്‍ഫെക്ഷന്‍ സമ്മാനിച്ചതെന്നും ഇന്‍ക്വസ്റ്റില്‍ വിശദീകരിക്കപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19-നായിരുന്നു സംഭവങ്ങള്‍. 15 ആഴ്ച ഗര്‍ഭം ധരിച്ച റീത്തയുടെ വെള്ളം പൊട്ടിയതോടെയാണ് ബാസില്‍ഡണ്‍ ആശുപത്രിയിലേക്ക് എത്തിച്ചത്. എന്നാല്‍ സ്വാഭാവികമായി അലസല്‍ നടത്തിക്കിട്ടാന്‍ 48 മണിക്കൂര്‍ കാത്തിരിക്കണമെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഇതിന് ശേഷം സര്‍ജറിയെക്കുറിച്ച് ചിന്തിക്കാമെന്നായിരുന്നു ഇവരുടെ നിലപാട്.
എന്നാല്‍ റീത്തയ്ക്ക് സെപ്‌സിസ് പിടിപെട്ട് അവസ്ഥ മോശമായി തുടങ്ങി. നാലാം ദിവസം ഇവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. രണ്ട് മക്കളുടെ അമ്മയായ ഇവരുടെ സ്ഥിതി മോശമായതിന് ശേഷമാണ് ഡിസംബര്‍ 22ന് കുഞ്ഞിനെ നീക്കം ചെയ്യാന്‍ തയ്യാറായത്. ഭാര്യയുടെ അവസ്ഥയെക്കുറിച്ച് തനിക്ക് യാതൊരു അറിവും നല്‍കിയില്ലെന്ന് ഭര്‍ത്താവ് ഭൂഷാം പറയുന്നു. സെപ്‌സിസ് പിടിപെട്ടത് പോലും ഇത് കണ്ടെത്തി 16 മണിക്കൂറിന് ശേഷമാണ് അറിയിച്ചത്.
ഡോ. അമിത സഹാറെ സെപ്‌സിസിനെക്കുറിച്ച് പറയുന്നത് കേട്ട് അന്വേഷിച്ചപ്പോഴാണ് ഇതേക്കുറിച്ച് വിവരം നല്‍കിയതെന്ന് ഭര്‍ത്താവ് വ്യക്തമാക്കി. നേരത്തെ സിസേറിയനുകള്‍ നടന്നതിനാല്‍ സര്‍ജറി അപകടകരമാകുമെന്നതിനാലാണ് വൈകിപ്പിച്ചതെന്ന് സീനിയര്‍ ഡോക്ടര്‍ ഷഹീന്‍ മന്നന്‍ ഇന്‍ക്വസ്റ്റില്‍ വിശദീകരിച്ചു. രോഗിക്ക് വേദനയില്ലാത്തതും സര്‍ജറി നീക്കിവെയ്ക്കാന്‍ കാരണമായി.