ഇന്ധനവില പിടിച്ച് കെട്ടാത്ത അശ്വത്തെ പോലെ കുതിച്ച് പായുമ്പോള്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുന്നു. പെട്രോള്‍ സ്‌റ്റേഷനില്‍ ഇന്ധം നിറയ്ക്കാന്‍ എത്തിച്ചേരുന്ന ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ നല്‍കേണ്ടി വരുന്നത് നാല് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ മാസം ഒരു ലിറ്റര്‍ പെട്രോളിന് ശരാശരി നല്‍കേണ്ടി വന്നത് 128 പെന്‍സാണ്. 2014 സെപ്റ്റംബറിന് ശേഷം ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഉയരത്തിലാണ് നിരക്ക്. ഡീസലിന് ലിറ്റര്‍ 132.1 പെന്‍സായും വര്‍ദ്ധിച്ച് കഴിഞ്ഞു.
55 ലിറ്റര്‍ ടാങ്കുള്ള ഒരു സാധാരണ ഫാമിലി കാര്‍ നിറയ്ക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ നിന്നും ഈ വര്‍ഷം ജൂണ്‍ എത്തിയപ്പോള്‍ 6.98 പൗണ്ട് അധികം വേണ്ടുന്ന അവസ്ഥയാണ്. ഏകദേശം 70.40 പൗണ്ടാണ് ഫുള്‍ ടാങ്കിന് ചെലവ്. ഡീസലിന്റെ വില 8.14 പൗണ്ട് ഉയര്‍ന്ന് 72.66 പൗണ്ടായും കുതിച്ചുചാടി. ഹോളിഡേ ആഘോഷിക്കാന്‍ ഡ്രൈവ് ചെയ്ത് പോകാമെന്ന് ചിന്തിച്ചിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഈ നിരക്ക് വര്‍ദ്ധനവ് ആഘാതമായി മാറും. ജനങ്ങളുടെ ജീവിതത്തെ വിലവര്‍ദ്ധനവ് സാരമായി ബാധിച്ച് തുടങ്ങിയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. ജീവിത നിലവാരത്തെ ഇത് ബാധിച്ചിരിക്കുന്നു.
പണപ്പെരുപ്പം ജൂണില്‍ 2.4 ശതമാനത്തില്‍ ഉറച്ച് നിന്നപ്പോള്‍ ഇന്ധവിലയില്‍ 11.6 ശതമാനം വര്‍ദ്ധനവാണ് സംഭവിച്ചത്. 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനയാണിത്. എണ്ണവില ഉയരുന്നതും, പൗണ്ട്-ഡോളര്‍ വിനിമയത്തിലെ മോശം നിരക്കും ചേര്‍ന്നാണ് വില വര്‍ദ്ധിക്കുന്നതെന്നാണ് അവകാശവാദം. എന്നാല്‍ ഫ്യുവല്‍ ഡ്യൂട്ടി ഇപ്പോഴും ഈടാക്കുന്നത് ലിറ്ററിന് 57.95 പെന്‍സ് എന്ന നിരക്കിലാണ്. 2011 മുതല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്തിയിരുന്നു. ഇതിനിടെ എന്‍എച്ച്എസിന് ഫണ്ട് കണ്ടെത്താന്‍ ഈ ഡ്യൂട്ടി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് ആഘാതം ഒന്നുകൂടി വര്‍ദ്ധിപ്പിക്കും.
അതേസമയം ഇന്ധന ഡ്യൂട്ടി നിലനിര്‍ത്തിയത് മൂലം വര്‍ഷത്തില്‍ 160 പൗണ്ട് ലാഭം ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്നുവെന്നാണ് ട്രെഷറി മന്ത്രി മെല്‍ സ്‌ട്രൈഡ് വ്യക്തമാക്കുന്നത്. ബ്രക്‌സിറ്റ് ഹിതപരിശോധന മുതല്‍ ഭവനവിലയില്‍ 13000 പൗണ്ട് വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.