എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ മരത്തില്‍ കെട്ടിയിട്ട് വയറുകീറി ദമ്പതികള്‍ കുഞ്ഞിനെ മോഷ്ടിച്ചു. ഗര്‍ഭിണിയായ യുവതിയ്ക്ക് ദാരുണാന്ത്യം. തെക്കുപടിഞ്ഞാറന്‍ ബ്രസീലിലെ ജോവോ പിനേറോയിലാണ് സംഭവം. മാര ക്രിസ്റ്റിന ഡാ സില്‍വ എന്ന 23 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം ഇന്നലെ മരത്തില്‍ കെട്ടിയിട്ട നിലയില്‍ പോലീസ് കണ്ടെത്തി. സംഭവത്തില്‍ ആഞ്ജലീന റോഡ്രിഗ്‌സ് എന്ന 40 കരാരിയേയും ഭര്‍ത്താവ് റോബര്‍ട്ട് ഗോമസ് ഡാ സില്‍വയേയും പോലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞുമായി ആശുപത്രിയിലെത്തിയ ആഞ്ജലിന ഇതു തന്റെ കുഞ്ഞാണെന്ന് അവകാശപ്പെട്ടു. എന്നാല്‍ പ്രസവിച്ചോ എന്നറിയാന്‍ വൈദ്യ പരിശോധന നിര്‍ദ്ദേശിച്ചെങ്കിലും തയ്യാറാകാത്തതിനാല്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മദ്യം നല്‍കി ക്രിസ്റ്റിയാനോയെ മയക്കിയ ശേഷമാണ് മരത്തില്‍ കെട്ടിയിട്ട് വയറു കീറിയതെന്ന് അഞ്ജലീന പറഞ്ഞു. തന്റെ ഭര്‍ത്താവിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് ആഞ്ജലീന പറഞ്ഞെങ്കിലും പോലീസ് അതു വിശ്വസിക്കുന്നില്ല. ഒറ്റയ്‌ക്കൊരു കൊലപാതകം നടത്താന്‍ അവര്‍ക്കാകില്ലെന്ന് പോലീസ് കരുതുന്നു.
പെണ്‍കുഞ്ഞിനെ വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ക്രിസ്റ്റിയാനയുടെ വയറ്റില്‍ പെണ്‍കുഞ്ഞാണെന്നറിഞ്ഞതോടെ അതിനെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ആഞ്ജലിന പറഞ്ഞു.
പാറ്റോസ് ഡീ മീഞ്ഞാസിലെ സാവോ ലൂക്കോസ് ആശുപത്രിയിലാണ് ആഞ്ജലീന കുഞ്ഞിനേയും കൊണ്ടു ചെന്നത്. കുഞ്ഞിന്റെ തലയില്‍ ഒരു മുറിവുണ്ടായിരുന്നു. വയറു കീറുന്നതിനിടെ പറ്റിയതാകാം ഈ മുറിവെന്നാണ് കണക്കാക്കുന്നത് .