എത്ര സന്തോഷത്തോടെയാണ് ആ കുട്ടികള്‍ സണ്‍ഡേ സ്‌കൂളിലെ പരിപാടികളില്‍ പങ്കെടുത്തിരുന്നതെന്ന് ആ ചിത്രങ്ങള്‍ സംസാരിക്കും. കൈകള്‍ ഉയര്‍ത്തിപ്പിടിച്ച്, ചിരിച്ച് അവര്‍ സണ്‍ഡേ സ്‌കൂളിലെ വിശ്വാസ പഠനങ്ങളില്‍ ഒത്തുചേര്‍ന്ന് നില്‍ക്കുന്ന ആ ചിത്രം കാണുമ്പോള്‍ കണ്ണുകള്‍ ഈറനണിയും. കാരണം ബാറ്റികലോവയിലെ സിയോണ്‍ ചര്‍ച്ചിലെ സണ്‍ഡേ സ്‌കൂളില്‍ ഈ ചിത്രം പകര്‍ത്തി ഒരു മണിക്കൂര്‍ തികയുന്നതിന് മുന്‍പ് ബോംബാക്രമണം നടന്നു. ഇതില്‍ ഈ കുരുന്നുകളില്‍ പലരും ചിതറിത്തെറിക്കുരയും ചെയ്തു.
ഇരുപത്തിയെട്ടോളം പേരാണ് സിയോണ്‍ ചര്‍ച്ചിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ പകുതിയോളം ഇരകളും കുട്ടികളാണെന്നാണ് കരുതപ്പെടുന്നത്. സണ്‍ഡേ സ്‌കൂള്‍ ക്ലാസുകള്‍ കഴിഞ്ഞതിന് ശേഷവും പള്ളിമുറ്റത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുനടന്നവരാണ് ഞായറാഴ്ച നടന്ന ചാവേര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിന് മുന്‍പുള്ള കുട്ടികളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇതുകണ്ടവര്‍ ഹൃദയവ്യഥ അനുഭവിക്കുകയാണ്.
പള്ളിക്ക് പുറത്ത് ദുരൂഹമായ രീതിയില്‍ പെരുമാറിയ ഒരാളെ ധൈര്യശാലികളായ വിശ്വാസികളാണ് തടഞ്ഞത്. സണ്‍ഡേ സര്‍വ്വീസിന് ഒരുങ്ങവെയാണ് സിയോണ്‍ ചര്‍ച്ച് പാസ്റ്റര്‍ ഫാ. തിരു കുമരന്‍ ഇയാളെ കാണുന്നത്. ഈ അജ്ഞാതന്‍ തന്നെയാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്നാണ് ഫാദര്‍ വിശ്വസിക്കുന്നത്. 'ഞങ്ങളുടെ പള്ളിക്ക് പുറത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടിരുന്നു. ഞങ്ങളുടെ ഇടവകയില്‍ പെട്ട ആളായിരുന്നില്ല. 35 വയസ്സ് തോന്നിക്കുന്ന ഇയാള്‍ ഒമറെന്നാണ് പേര് പറഞ്ഞത്. അടുത്തുള്ള പട്ടണമായ ഒഡാമവാഡിയില്‍ നിന്നും പള്ളി സന്ദര്‍ശിക്കാന്‍ വന്നതാണെന്നായിരുന്നു അറിയിച്ചത്', ഫാദര്‍ വിശദീകരിച്ചു.
ഈസ്റ്റര്‍ കുര്‍ബാന എപ്പോള്‍ തുടങ്ങുമെന്നും മറ്റും ആരാഞ്ഞതോടെ ഫാദര്‍ ഒമറിനെ പള്ളിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. മറ്റ് വിശ്വാസങ്ങളില്‍ പെട്ടവരും പള്ളിയില്‍ വരാറുള്ളതിനാലാണ് ക്ഷണിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒരു സുഹൃത്ത് വിളിക്കാനായി കാത്തുനില്‍ക്കുകയാണെന്നും അതിന് ശേഷം മടങ്ങുമെന്നുമായിരുന്നു ഒമറിന്റെ മറുപടി. കൈയില്‍ ബാഗുകളും ഉണ്ടായിരുന്നു. അകത്ത് വരാന്‍ മടിച്ചതോടെ ഫാദര്‍ സര്‍വ്വീസിനായി അകത്തേക്ക് പോകുകയും ചെയ്തു. രാവിലെ 9ന് കുര്‍ബാന നടത്തവെ ഫാദര്‍ കുമരന്‍ പൊടുന്നനെ സ്‌ഫോടനം കേള്‍ക്കുകയും തിരിഞ്ഞ് നോക്കുമ്പോള്‍ പള്ളിയില്‍ ചോര നിറഞ്ഞതുമാണ് കണ്ടത്. മൃതശരീരങ്ങള്‍ നാലുപാടും ചിതറിയിരുന്നു. ഇതില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളും ഉണ്ടായിരുന്നുയ.