CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 27 Seconds Ago
Breaking Now

ഫ്രാന്‍സീസ് പാപ്പാ 'മൈനര്‍ ബസിലിക്ക'യായി ഉയര്‍ത്തിയ വാല്‍സിങ്ങാമിലേക്കുള്ള മരിയന്‍ തീര്‍ത്ഥാടനത്തിലേക്കു അവധിയൊരുക്കി ആഘോഷമാക്കുവാന്‍ മലയാളി മാതൃഭക്തര്‍.

വാല്‍സിങ്ങാം: ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ അഭിവന്ദ്യ ഫ്രാന്‍സീസ് മാര്‍പ്പാപ്പ, കത്തോലിക്കാ സഭയുടെ പ്രശസ്തമായ മരിയന്‍ പുണ്യകേന്ദ്രങ്ങളില്‍ ശ്രദ്ധേയമായ വാല്‍സിങ്ങാം കാത്തലിക്ക് ഷ്രയിനിനെ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തിയിട്ടു മൂന്നു വര്‍ഷം പിന്നിടുമ്പോള്‍, മാതൃ ഭക്തിയുടെ നിറവുമായി, പ്രത്യുത പുണ്യ കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ സ്ഥാപനത്തിന് ശേഷം മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ നടത്തുന്ന സീറോ മലബാര്‍ തീര്‍ത്ഥാടനവും മൂന്നാം വാര്‍ഷീകം ആഘോഷിക്കുന്നുവെന്നതു ആകസ്മികമാണെങ്കിലും മലയാളി മാതൃഭക്തര്‍ക്കും ഇതിനോടൊപ്പം അഭിമാനിക്കാം. 

മരിയോത്സവങ്ങളിലൂടെ തങ്ങളുടേതായ അഭിലാഷങ്ങളും, പ്രാര്‍ത്ഥനകളും, മരിയന്‍ സ്തുതികളും മാതൃ സന്നിധേയത്തെ മുഖരിതമാക്കുമ്പോള്‍ പരിശുദ്ധ അമ്മ തന്റെ മക്കള്‍ക്കായി വാല്‍സിങ്ങാമിനെ അനുഗ്രഹങ്ങളുടെ പറുദീസയായി മാറ്റുന്നുവെന്ന് അനുഭവിച്ചറിയുവാന്‍ കഴിഞ്ഞ ആയിരക്കണക്കിനു മലയാളി മാതൃഭക്തര്‍ ജൂലൈ 20 നു വാല്‍സിങ്ങാമില്‍ ജനസാഗരം തീര്‍ക്കും. 

2015 ഡിസംബര്‍ 27 നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ മരിയന്‍ പുണ്യ കേന്ദ്രത്തെ ഒരു മൈനര്‍ ബസലിക്കയുടെ പദവിയിലേക്ക് ഉയര്‍ത്തിയത്. ആംഗ്ലിക്കന്‍ മതപരിവര്‍ത്തനത്തോടെ നശിക്കപ്പെട്ട സ്ലിപ്പര്‍ ചാപ്പല്‍ പുനംനിര്‍മ്മാണത്തിനായി 1897 ഫെബ്രുവരി 6നു ലിയോ പത്താമന്‍ മാര്‍പാപ്പയാണ് ഔദ്യോഗിക അംഗീകാരം വാല്‍സിങ്ങാമിന് നല്‍കിയത്.  

സ്ലിപ്പര്‍ ചാപ്പല്‍ പുനംനിര്‍മ്മാണത്തിനു ശേഷം1934 ആഗസ്റ്റ് 15 ന് നോര്‍ത്ത് ആംപ്റ്റന്‍ ബിഷപ്പ് ലോറന്‍സ് യൂനുസ് സ്ലിപ്പര്‍ ചാപ്പലില്‍ പൊതുജനങ്ങള്‍ക്കായി നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം ദിവ്യബലി അര്‍പ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം കര്‍ദ്ധിനാള്‍ ഫ്രാന്‍സിസ് ബോണ്‍ ഇംഗ്ലണ്ടിലെ കത്തോലിക്കാ മെത്രാന്‍മാരുടെ നേതൃത്വത്തില്‍ ദേശീയ തീര്‍ത്ഥാടനം വാല്‍സിങ്ങാമില്‍ സംഘടിപ്പിക്കുകയും,അതില്‍ വെയില്‍സ് അടക്കം പ്രദേശങ്ങളില്‍ നിന്നും പതിനായിരത്തിലധികം പേര്‍ ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. ഈ ദിവസം മുതല്‍ ആണ് സ്ലിപ്പര്‍ ചാപ്പല്‍  കത്തോലിക്കരുടെ ദേശീയ ആരാധനാലയമായി മാറിയത്. 

ബസിലിക്കയുടെ ഉള്ളില്‍ സ്ഥാപിച്ച ഔവര്‍ ലേഡി ഓഫ് വാല്‍സിങ്ങാം  രൂപത്തില്‍ കാണുന്ന കിരീടം 1946 ഓഗസ്റ്റ് 15ന് പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പാ ധരിപ്പിച്ച കാനോനിക്കല്‍ ക്രൗണ്‍ ആണെന്നന്നതും ഏറെ ശ്രദ്ധേയമാണ്. 

ജൂലൈ 20 നു ശനിയാഴ്ച  ആഘോഷമായി നടത്തപ്പെടുന്ന തീര്‍ത്ഥാടന മരിയോത്സവത്തിനു  ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ കോള്‍ചെസ്റ്റര്‍ കമ്മ്യുണിറ്റിയാണ് പ്രസുദേന്തിത്വം വഹിക്കുന്നത്.

മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ആഘോഷമായ സമൂഹ തിരുന്നാള്‍ കുര്‍ബ്ബാനയും, മരിയന്‍ സ്തുതി ഗീതങ്ങളും, പ്രാര്‍ത്ഥനകളും അര്‍പ്പിച്ചു നടത്തുന്ന തീര്‍ത്ഥാടനവും, മാതൃ ഭക്തി പ്രഘോഷണവും ഈ തീര്‍ത്ഥാടനത്തെ അനുഗ്രഹ സാന്ദ്രമാക്കും. 

ആല്മീയഅജപാലന നേതൃത്വം നല്‍കി പോരുന്ന ഫാ.തോമസ് പാറക്കണ്ടത്തില്‍, ഫാ.ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ കോള്‍ചെസ്റ്റര്‍ കുടുംബാംഗങ്ങള്‍ തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. 

ഏവരും അവധിയൊരുക്കികൊണ്ടു തീര്‍ത്ഥാടനത്തില്‍ പങ്കുചേരുവാന്‍ സസ്‌നേഹം അഭ്യര്‍ത്ഥിക്കുന്നതിനോടൊപ്പം, പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ ശക്തിയില്‍ തീര്‍ത്ഥാടനം ഏവര്‍ക്കും അനുഗ്രഹദായകമാകട്ടെ എന്ന് ആശംസിക്കുന്നതായും സംഘാടക സമിതി അറിയിച്ചു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.