CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 4 Seconds Ago
Breaking Now

ഓരോ അടിയിലും ജയ് ശ്രീറാം വിളിപ്പിച്ചു ; ഏഴു മണിക്കൂര്‍ ക്രൂര പീഡനം ; മുസ്ലീം യുവാവിന് ദാരുണാന്ത്യം

തബ്‌രീസിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തുകയും വാട്‌സ്ആപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റത്തിന് പോസ്റ്റില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാക്കിയ യുവാവ് ആശുപത്രിയില്‍ മരണപ്പെട്ടു. 24 വയസുള്ള തബ്‌രീസ് അന്‍സാരിയാണ് മരണപ്പെട്ടത്. ജാര്‍ഖണ്ഡിലെ ഖര്‍സ്വാനില്‍ ജൂണ്‍ 18നാണ് തബ്‌രീസിന് ആള്‍ക്കൂട്ട മര്‍ദ്ദനമേല്‍ക്കുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ അദ്ദേഹത്തെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന തബ്‌രീസിന്റെ ആരോഗ്യനില ജൂണ്‍ 22ന് രാവിലെ മോശമായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തബ്‌രീസിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തുകയും വാട്‌സ്ആപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒരു അര മിനുട്ടുള്ള വീഡിയോയില്‍ തബ്‌രീസ് നിലത്ത് പുല്ലില്‍ കിടക്കുന്നതും ചുറ്റുമുള്ളവര്‍ ആക്രോശിക്കുമ്പോള്‍ ഒരാള്‍ മരക്കഷ്ണം ഉപയോഗിച്ച് അദ്ദേഹത്തെ അടിക്കുന്നതുമാണ്. രണ്ടാമത്തെ വീഡിയോയുടെ ദൈര്‍ഘ്യം പത്ത് മിനുട്ടാണ്. ഈ ദൃശ്യങ്ങളില്‍ പോസ്റ്റില്‍ കെട്ടിയിട്ട് തബ്‌രീസിനെ ആളുകള്‍ അടിയ്ക്കുന്നതാണ്. മോഷ്ടിക്കാന്‍ വീട്ടില്‍ കയറിയതിനെ കുറിച്ച് ഒരാള്‍ ചോദിക്കുന്നതും താനല്ല മറ്റു രണ്ടു പേരാണ് മോഷ്ടിക്കാന്‍ വന്നതെന്നും തബ്‌രീസ് പറയുന്നുണ്ട്.

വീഡിയോയുടെ അവസാന ഭാഗത്തേക്ക് ജയ് ശ്രീരാം എന്ന് വിളിയ്ക്കുന്നതും തബ്‌രീസിനെ കൊണ്ട് വിളിപ്പിക്കുന്നതും കാണാം.

'തബ്‌രീസ് രണ്ട് യുവാക്കള്‍ക്കൊപ്പം മോഷ്ടിക്കാന്‍ പോയതായിരുന്നു. മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടപ്പോള്‍ നാട്ടുകാര്‍ തബ്‌രീസിനെ പിടിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.'എസ്.പി ചന്ദന്‍ കുമാര്‍ സിന്‍ഹ് പറഞ്ഞു.

പൂനെയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന തബ്‌രീസ് വിവാഹം കഴിക്കാനായി നാട്ടിലെത്തിയതായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പപ്പു മണ്ഡല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

 




കൂടുതല്‍വാര്‍ത്തകള്‍.