മക്‌ഡൊണാള്‍ഡ്‌സില്‍ നിന്നും ഹാപ്പി മീല്‍സ് വാങ്ങിക്കൊടുക്കുമ്പോള്‍ അമ്മ തനിക്ക് വാങ്ങിനല്‍കിയ അവസാനത്തെ അത്താഴമാണ് അതെന്ന് ആ അഞ്ച് വയസ്സുകാരന്‍ ചിന്തിച്ചിരിക്കില്ല. വിഷാദത്തില്‍ മുങ്ങിത്താണ അമ്മ മകന് ഭക്ഷണം വാങ്ങിയതോടൊപ്പം അവന്റെ ബാഗില്‍ കല്ലുകളും നിറച്ചു. ഇതിന് ശേഷം ഇരുവരും കൈകള്‍ കൂട്ടിക്കെട്ടി റിസര്‍വോയറിലേക്ക് ചാടി മരിക്കുകയായിരുന്നു.
41-കാരി എമ്മാ സില്ലെറ്റാണ് മകന്‍ ജെന്‍സണ്‍ സ്‌പെല്‍മാന് ഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം ഡെര്‍ബിഷയറിലെ ആളൊഴിഞ്ഞ ഇടത്തുവെച്ച് ഈ കൃത്യം നിര്‍വ്വഹിച്ചത്. മകനില്ലാതെ പോകുന്നത് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുട്ടിയെയും ആത്മഹത്യയില്‍ ഒപ്പം കൂട്ടുന്നതെന്ന് സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്തിരുന്ന എമ്മ കാറില്‍ എഴുതിവെച്ച കുറിപ്പില്‍ വ്യക്തമാക്കി. അമ്മയുടെ കൈകളുമായി കുഞ്ഞ് ജെന്‍സന്റെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ ആയിരുന്നുവെന്ന് ചെസ്റ്റര്‍ഫീല്‍ഡ് കൊറോണര്‍ കോടതിയില്‍ വിശദീകരിക്കപ്പെട്ടു.
അമ്മയുടെ പക്കലുണ്ടായ ബാഗില്‍ കല്ലുകള്‍ നിറച്ചിരുന്നുവെന്നും ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ റെബേക്ക ഫെറോണ്‍ മൊഴിനല്‍കി. വര്‍ഷങ്ങളായി വിഷാദം മൂലം ബുദ്ധിമുട്ടുകയായിരുന്നു സില്ലറ്റ്. മൂന്ന് തവണ ഗര്‍ഭം അലസിപ്പോയ പ്രശ്‌നങ്ങളും നേരിട്ടു. ഇതിനെല്ലാം പുറമെ ജെന്‍സന്റെ പിതാവുമായുള്ള വിവാഹബന്ധം തകര്‍ന്നതാണ് എമ്മാ സില്ലെറ്റിനെ തകര്‍ത്തതും, ഈ കടുംകൈ ചെയ്യാന്‍ പ്രേരണ ആയതുമെന്ന് പോലീസ് പറഞ്ഞു.
ജീവിതം അവസാനിപ്പിക്കണം, പക്ഷെ മകനെ തനിച്ച് വിട്ടുപോകാന്‍ കഴിയില്ല, ആത്മഹത്യാ കുറിപ്പില്‍ സില്ലെറ്റ് എഴുതി. കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് ഡെര്‍ബിഷയര്‍ പീക്ക് ഡിസ്ട്രിക്ടിലെ വാലെഹൗസ് റിസര്‍വോയറിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടിയുടെ കളിപ്പാട്ടവും, ഒരു ടോര്‍ച്ചും കണ്ടാണ് പോലീസ് തെരച്ചില്‍ നടത്തിയത്.