ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള കഴിവുള്ള ജോലിക്കാരെ ആകര്‍ഷിക്കാന്‍ ബ്രിട്ടന്‍ പാടുപെടുമെന്നാണ് ആശങ്ക. അതുകൊണ്ട് തന്നെ മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ളവരെ രാജ്യത്തെ ജോലികളിലേക്ക് സ്വാഗതം ചെയ്യുകയാണ് ഏക പോംവഴി. ഇതിന്റെ ഭാഗമായി കുടിയേറ്റ ജീവനക്കാരുടെ മിനിമം ശമ്പളം 36,700 പൗണ്ടായി ഉയര്‍ത്താനാണ് ഹോം സെക്രട്ടറി ആലോചിക്കുന്നത്.
നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരെ ഏറെ സഹായിക്കുന്ന ഈ നീക്കം രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിയൊരുക്കുകയാണ്. ബ്രിട്ടീഷ് കമ്പനികളാണ് പ്രധാനമായും നീക്കത്തെ ചെറുക്കുന്നത്. ഹോം സെക്രട്ടറി പ്രീതി പട്ടേലിന് മേല്‍ ഇതിന്റെ ഭാഗമായി സമ്മര്‍ദവും വര്‍ദ്ധിക്കുകയാണ്. ചുരുങ്ങിയ സാലറി 30,000 പൗണ്ട് എന്നത് വര്‍ദ്ധിപ്പിക്കാനാണ് ഹോം ഓഫീസില്‍ തിരക്കിട്ട ആലോചനകള്‍ നടക്കുന്നത്.
എന്നാല്‍ യുകെയില്‍ ജനിച്ച ജോലിക്കാരെ സംരക്ഷിക്കാന്‍ ഈ നീക്കത്തില്‍ നിന്നും പിന്‍വാങ്ങണമെന്നാണ് ബ്രിട്ടീഷ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. യുകെയിലെ കമ്പനികളുടെ വളര്‍ച്ചയെ ഇത് തടയുമെന്നും ഇവര്‍ പരാതിപ്പെടുന്നു. ഇയു ഉപേക്ഷിച്ച് ഇറങ്ങുമ്പോള്‍ പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം ആവശ്യമാണെന്ന് സമ്മതിക്കുമ്പോള്‍ ശമ്പളം വര്‍ദ്ധിക്കുന്നത് അംഗീകരിക്കില്ലെന്നാണ് ബിസിനസ്സ് നേതാക്കളുടെ നിലപാട്.
നിലവില്‍ ഇയുവിന് പുറത്ത് നിന്നുമുള്ള കുടിയേറ്റക്കാരെ ബാധിക്കുന്ന ഇന്‍കം ത്രെഷോള്‍ഡ് ബ്രക്‌സിറ്റിന് ശേഷം ഇയു ജോലിക്കാര്‍ക്കും ബാധകമാകും. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും ചുരുങ്ങിയ വേതനം 21500 പൗണ്ടാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. എന്‍എച്ച്എസിനെ ഈ നീക്കം സാരമായി ബാധിക്കുമെന്നാണ് മറ്റൊരു ആശങ്ക. പ്രത്യേകിച്ച് ഉയര്‍ന്ന വേതനം കൊടുത്ത് കുടിയേറ്റ നഴ്‌സുമാരെ നിയോഗിക്കേണ്ടെന്ന് ആശുപത്രികള്‍ തീരുമാനിക്കാന്‍ ഇടയുണ്ടെന്നാണ് ഇവരുടെ ഭയം.