കവളപ്പാറയിലെ ദുരന്തത്തിന്റെ തീവ്രത വെളിവാക്കുന്ന സംഭവങ്ങള്‍ വീണ്ടും പുറത്തുവരുന്നു. ഉരുള്‍പൊട്ടലുണ്ടായി ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞപ്പോള്‍ പുറത്തെടുത്ത പ്രിയദര്‍ശന്റെ മൃതദേഹമാണ് ഇത്തരത്തില്‍ തീവ്രത വെളിവാക്കുന്നത്. റെയിന്‍കോട്ടും ഹെല്‍മെറ്റും ഇട്ട് ബൈക്കിലിരിക്കുന്ന നിലയിലാണ് പ്രിയദര്‍ശനെ ഇന്നു രക്ഷാപ്രവര്‍ത്തകര്‍ മണ്ണിനടിയില്‍ നിന്നു കണ്ടെത്തിയത്. കനത്ത മഴ പെയ്തുകൊണ്ടിരിക്കെ കവളപ്പാറയിലെ വീട്ടിലേക്കു വൈകിട്ട് ഏഴേമുക്കാലോടെ വന്നുകയറിയതായിരുന്നു പ്രിയദര്‍ശന്‍. ബൈക്ക് വീട്ടിലേക്ക് ഓടിച്ചുകയറ്റുന്നതിനിടെയായിരുന്നു ഉരുള്‍പൊട്ടി മലവെള്ളം ഒലിച്ചെത്തിയത്.
വീടിന്റെ ചുവരിനും വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറിനും ഇടയ്ക്കായിരുന്നു മൃതദേഹം. കാലുകള്‍ ബൈക്കിനകത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പ്രിയദര്‍ശന്റെ അമ്മയും അമ്മൂമ്മയും മാത്രമായിരുന്നു ദുരന്തസമയം വീട്ടിലുണ്ടായിരുന്നത്. അതില്‍ അമ്മ രാഗിണിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. സുഹൃത്തിനോട് അദ്ദേഹത്തിന്റെ വീട്ടിലിരുന്നു സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് വീട്ടിലേക്ക് പ്രിയദര്‍ശന്‍ പോയതെന്ന് സുഹൃത്ത് വെളിപ്പെടുത്തി.
കവളപ്പാറയില്‍ നിന്ന് ഇതുവരെ 20 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 39 പേരെക്കൂടി കണ്ടെത്താനുണ്ട്. അതേസമയം കവളപ്പാറയില്‍ കാണാതായവരുടെ പട്ടികയിലെ നാലു പേര്‍ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു.