അവയവ ദാനത്തെക്കുറിച്ച് നല്ലതും, ചീത്തയുമായ പല കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. ജോസഫ് എന്ന മലയാള സിനിമ ഇതിന്റെ കാണാപ്പുറങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കാഴ്ചകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. നാല് വര്‍ഷം മുന്‍പാണ് 22-കാരന്‍ ടോം വില്‍സണ്‍ ഹോക്കി പരിശീലനത്തിന് ഇടെ തലയ്ക്ക് പിന്നില്‍ സ്റ്റിക്ക് കൊണ്ട് പരുക്കേറ്റ് മരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷങ്ങള്‍ക്കിടെ അവയവ ദാനത്തിലൂടെ 50 പേരുടെ ജീവന്‍ നിലനിര്‍ത്താനും രക്ഷിക്കാനുമാണ് ടോം കാരണമായത്. അവരില്‍ ഒരാളായ ആറ് വയസ്സുകാരിയാണ് ടോം തന്റെ ഹീറോ ആണെന്ന് വിശേഷിപ്പിച്ചത്.
ലണ്ടനില്‍ സുന്ദരമായ ജീവിതം നയിക്കുന്നതിന് ഇടെയാണ് ടോമിനെ ദുരന്തം തേടിയെത്തുന്നത്. എസ്‌റ്റേറ്റ് ഏജന്റുമാരായ ലാംബെര്‍ട്ട് സ്മിത്ത് ഹാംപ്ടണില്‍ ജോലിയും, നല്ലൊരു ഫ്‌ളാറ്റും, സുന്ദരിയായ കാമുകിയും ഒക്കെയായി ജീവിതം മുന്നോട്ട് പോകുന്നതിന് ഇടെയാണ് ഹോക്കി മത്സരത്തിന് ഇടെ തലയ്ക്ക് പിന്നില്‍ ഹോക്കി സ്റ്റിക്ക് കൊണ്ട് അടിയേറ്റത്. ഇതാണ് മരണകാരണമായതെന്ന് വ്യക്തമാക്കുകയാണ് ടോമിന്റെ അമ്മ ലിസ.
തലയ്ക്ക് ഏറ്റ പരുക്ക് ഗുരുതരമായതായിരുന്നു. തലച്ചോറില്‍ രക്തസ്രാവം നേരിട്ട ടോമിനെ ചിഗ്വെല്ലിലെ ഓള്‍ഡ് ലൂട്ടോണിയന്‍സ് ഹോക്കി ക്ലബില്‍ നിന്നും ആശുപത്രിയിലേക്ക് എത്തിച്ചു. തിരിച്ചുവരവ് പ്രയാസമാക്കുന്ന പരുക്കാണ് ഏറ്റതെന്ന് രക്ഷിതാക്കളായ ലിസയോടും, ഗ്രഹാമിനോടും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മകന്‍ ആശുപത്രി കിടക്കയില്‍ കിടക്കുമ്പോഴാണ് അവയവങ്ങള്‍ ദാനം ചെയ്യാനുള്ള നെഞ്ച് തകര്‍ക്കുന്ന തീരുമാനം ഇവര്‍ കൈക്കൊണ്ടത്.
18-ാം വയസ്സില്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിയപ്പോള്‍ തന്നെ അവയവം ദാനം ചെയ്യാന്‍ ടോം ഒപ്പിട്ട് നല്‍കിയിരുന്നു. ടോമിന്റെ അവയവങ്ങള്‍ 50 പേരുടെ ജീവിതമാണ് മാറ്റിമറിച്ചത്. ആറ് വയസ്സുകാരി ഫാത്തിമയ്ക്കാണ് കരള്‍ പകുത്ത് നല്‍കിയത്. മകന്‍ മരിച്ച് എട്ട് ആഴ്ച പിന്നിട്ടപ്പോള്‍ പിതാവും, ലിസയുടെ ഭര്‍ത്താവുമായ ഗ്രഹാം മരിച്ചു. ടോമിന്റെ ഓര്‍മ്മ എന്നും വേണം എന്നാണ് മരണസമയത്ത് ഗ്രഹാം ഭാര്യയോട് പറഞ്ഞത്. ഇതോടെ ടോമിന്റെ ദാനം മൂലം ജീവന്‍ രക്ഷപ്പെട്ടവര്‍ക്ക് ലിസയും, മകളും കത്തയച്ചു. ഇതിന് മറുപടി ലഭിച്ചത് ഫാത്തിമയില്‍ നിന്നാണ്. ഫാത്തിമയെ നേരില്‍ കണ്ടത് ജീവിതത്തിലെ സമ്മാനമാണെന്ന് ലിസ പറയുന്നു.