CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 41 Seconds Ago
Breaking Now

ഓടുന്ന വാഹനത്തില്‍ നിന്ന് തെറിച്ചുവീണ ഒന്നരവയസുകാരിയ്ക്ക് ഇത് രണ്ടാം ജന്മം ; കുഞ്ഞുവീണു പോയത് മാതാപിതാക്കള്‍ അറിഞ്ഞത് മൂന്നു മണിക്കൂറിന് ശേഷം

ഞായറാഴ്ച രാത്രി മൂന്നാര്‍ രാജമലയിലാണ് സംഭവം.

ജീപ്പില്‍ യാത്ര ചെയ്യവേ മടിയിലിരുന്ന ഒന്നര വയസ്സുകാരി തെറിച്ച് പോയിട്ടും മൂന്നു മണിക്കൂര്‍ കഴിഞ്ഞാണ് മാതാപിതാക്കള്‍ അറിയുന്നത്. വന്യമൃഗങ്ങള്‍ ഉള്ള കാടിന് നടുവിലെ റോഡിലൂടെ പരിക്കേറ്റ കുഞ്ഞ് ഇഴഞ്ഞു നീങ്ങി. കരച്ചില്‍ കേട്ടെത്തിയ ഫോറസ്റ്റ് വാച്ചറാണ് കുഞ്ഞിനെ രക്ഷിച്ചത്. ഞായറാഴ്ച രാത്രി മൂന്നാര്‍ രാജമലയിലാണ് സംഭവം.

സംഭവമിങ്ങനെ , പഴനി ക്ഷേത്രദര്‍ശന ശേഷം കമാന്‍ഡര്‍ ജീപ്പില്‍ മടങ്ങുകയായിരുന്നു 12 പേരടങ്ങുന്ന കുടുംബം. ജീപ്പിന്റെ പിന്‍സീറ്റില്‍ സത്യഭാമയുടെ കൈയിലായിരുന്നു ഒരു വയസും ഒരു മാസവും പ്രായമുള്ള രോഹിത. രാത്രി 9.48ന് രാജമല അഞ്ചാം മൈലില്‍ ഫോറസ്റ്റ് ചെക്‌പോസ്റ്റിന് സമീപത്തെ വളവ് തിരിഞ്ഞപ്പോള്‍ അമ്മയുടെ മടിയിലിരുന്ന കുഞ്ഞ് റോഡിലേക്ക് ഊര്‍ന്നു വീഴുകയായിരുന്നു. മയക്കത്തിലായിരുന്ന അമ്മ വിവരം അറിഞ്ഞില്ല. ജീപ്പ് മുന്നോട്ടുപോയി.വീഴ്ചയില്‍ സാരമായി പരിക്കേല്‍ക്കാത്ത കുഞ്ഞ് ചെക്‌പോസ്റ്റില്‍ നിന്നുള്ള വെളിച്ചം കണ്ട് ആ ഭാഗത്തേക്ക് മുട്ടിലിഴഞ്ഞുനീങ്ങി. ഈ സമയം ചെക്‌പോസ്റ്റിലുണ്ടായിരുന്ന വാച്ചര്‍മാരായ വിശ്വനാഥനും കൈലേഷും കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയപ്പോഴാണ് അവളെ കണ്ടത്. അവര്‍ കുഞ്ഞിനെ വാരിയെടുത്ത് തൊട്ടടുത്തുള്ള ഫോറസ്റ്റ് ഓഫീസിലെത്തിച്ചു. തലയുടെ മുന്‍ഭാഗത്തെ ചെറിയ മുറിവുകളില്‍ ഫോറസ്റ്റ് ഓഫീസര്‍ ജിതേന്ദ്രനാഥ് മരുന്നു വച്ചശേഷം മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയെയും മൂന്നാര്‍ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. വാര്‍ഡന്റെ നിര്‍ദ്ദേശ പ്രകാരം കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഇതിനിടെ രാത്രി പന്ത്രണ്ടരയോടെ കുടുംബം വീട്ടിലെത്തി. വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന വേളയിലാണ് കുട്ടി ഇല്ലെന്ന് തിരിച്ചറിയുന്നത്. ഉറങ്ങുന്നതിനിടെ കുടുംബാംഗങ്ങളാരെങ്കിലും കുട്ടിയെ വാങ്ങിയിരിക്കുമെന്നാണ് സത്യഭാമ കരുതിയത്. ജീപ്പില്‍ അന്വേഷിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. വെള്ളത്തൂവല്‍ സ്റ്റേഷനില്‍ നിന്ന് മൂന്നാറിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്. മൂന്നാര്‍ ആശുപത്രിയില്‍ കുഞ്ഞ് സുരക്ഷിതമായുണ്ടെന്ന വിവരം രക്ഷിതാക്കളെ പൊലീസ് ധരിപ്പിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെ ദമ്പതികള്‍ മൂന്നാറിലെത്തി മകളെ ഏറ്റുവാങ്ങി.

 




കൂടുതല്‍വാര്‍ത്തകള്‍.