സൗദിയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണപ്പാടത്തിനും എണ്ണ സംസ്‌കരണശാലയ്ക്കും നേരെയുണ്ടായ ഷെല്ലാക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയാണെന്ന് സൗദി അറേബ്യ. ഇതിന് കൃത്യമായ തെളിവുകള്‍ കയ്യിലുണ്ടെന്നും ഇത് വാര്‍ത്താ സമ്മേളനം വിളിച്ച് പുറത്തുവിടുമെന്നും സൗദി വ്യക്തമാക്കി. എന്നാല്‍ അമേരിക്കയ്ക്ക് നല്‍കിയ കത്തില്‍ ആക്രമണത്തിന് പിന്നില്‍ പങ്കില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. ഇതോടെ, മധ്യപൂര്‍വ പ്രദേശത്ത് സംഘര്‍ഷസാധ്യത രൂക്ഷമായിരിക്കുകയാണ്.
ശനിയാഴ്ച പുലര്‍ച്ചെ 3.31നും 3.42നുമാണ് സൗദി അരാംകോയുടെ ഖുറൈസ് എണ്ണപ്പാടത്തും, ഇതിനടുത്തുള്ള അബ്‌ഖ്വെയ്!ഖ് സംസ്‌കരണശാലയിലും വന്‍ ആക്രമണമുണ്ടായത്.
മണിക്കൂറുകളെടുത്താണ് എണ്ണസംസ്‌കരണശാലയിലെ തീയണച്ചത്. എണ്ണസംസ്‌കരണശാലയിലും എണ്ണപ്പാടത്തും ആക്രമണമുണ്ടാക്കിയ നാശം ചെറുതല്ല.സൗദിയുടെ എണ്ണ ഉത്പാദനം പകുതിയായി ഇടിഞ്ഞു. ദിവസം 97 ലക്ഷം ബാരല്‍ എണ്ണയാണ് ഇവിടെ നിന്ന് ഉത്പാദിപ്പിച്ചിരുന്നതെങ്കില്‍ അത് നേരെ പകുതിയായി. ഇന്ന് ആകെ 50 ലക്ഷമായി ഈ ഉത്പാദനം കുറഞ്ഞു. ഇത് ആഗോള എണ്ണ ഉത്പാദനത്തെയും ഗുരുതരമായി ബാധിച്ചു. ആകെയുള്ള എണ്ണ ഉത്പാദനം അഞ്ച് ശതമാനം ഇടിഞ്ഞു.
യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. സൗദിയും യുഎഇയും നേതൃത്വം നല്‍കുന്ന മധ്യപൂര്‍വദേശത്തെ സഖ്യത്തിനെതിരെ 2015 മുതല്‍ നിലകൊള്ളുന്ന ഹൂതി വിമതര്‍, 'ആക്രമണം ഇനിയും പടരും, കരുതിയിരിക്കണം' എന്ന മുന്നറിയിപ്പാണ് സൗദിക്ക് നല്‍കുന്നത്.
ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന വിമര്‍ശനം അമേരിക്ക ഉന്നയിച്ചുകഴിഞ്ഞു. ഇറാന്റെ മണ്ണില്‍ നിന്നാണ് ആക്രമണമുണ്ടായതെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറ!ഞ്ഞത്. എന്നാല്‍ അദ്ദേഹം അതിന് തെളിവുകളൊന്നും മുന്നോട്ടുവച്ചില്ല.