ഒരു സ്‌കാനിംഗിനായി എ&ഇയ്ക്ക് മുന്നില്‍ 12 മണിക്കൂര്‍ കാത്തിരുന്ന ഗര്‍ഭിണിയെ കാത്തിരുന്നത് ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവര്‍ക്ക് കുഞ്ഞിനെ നഷ്ടമാകുകയായിരുന്നു. കുഞ്ഞിന് പത്തര ആഴ്ച പ്രായമുള്ളപ്പോഴാണ് 18-കാരി ആമി റെനിയ്ക്ക് ആ ദുരന്തം നേരിടേണ്ടി വന്നത്. പ്ലൈമൗത്തിലെ ഡെറിഫോര്‍ഡ് ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ മദ്യപിച്ചും, മയക്കുമരുന്ന് ഉപയോഗിച്ചും എത്തിയവരുടെ തിരക്കാണ് ആമിക്കും, കുഞ്ഞിനും വിനയായത്.
12 മണിക്കൂര്‍ നേരത്തെ സുദീര്‍ഘമായ കാത്തിരിപ്പിന് ഒടുവിലാണ് തനിക്ക് ആ ദുരന്തം നേരിട്ടതെന്ന് അവര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ മദ്യപിച്ചും, മയക്കുമരുന്ന് ഉപയോഗിച്ചും എത്തിയവരെയാണ് ജീവനക്കാര്‍ ആദ്യം കണ്ടതെന്ന് ഈ 18-കാരി പറയുന്നു. 'മറ്റാര്‍ക്കും എനിക്ക് നേരിട്ട ആ അവസ്ഥ ഉണ്ടാകരുത്. ജീവനക്കാര്‍ ഏറെ പാടുപെട്ടാണ് മദ്യപാനികളെയും മയക്കുമരുന്നുകാരെയും ആദ്യം ശ്രദ്ധിച്ചത്. ഭയപ്പെടുത്തുന്ന അവസ്ഥയില്‍ നിരവധി പേര്‍ ചികിത്സയ്ക്കായി കേണു', ആമി വ്യക്തമാക്കി.
ബ്ലീഡിംഗ് ഉണ്ടായതോടെയാണ് സെപ്റ്റംബര്‍ 2ന് ആമി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ കാത്തിരുന്ന ശേഷം ഡോക്ടര്‍ എത്തി ഏഴ് മണിക്കൂര്‍ കൂടി കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്തതോടെയാണ് ചികിത്സയ്ക്ക് വേഗം കൂടിയത്. യൂറിന്‍, ബ്ലഡ് സാംപിള്‍ പരിശോധനാ ഫലം കൂടിവന്നതിന് ശേഷം പിറ്റേന്ന് രാവിലെ 11 മണിക്കാണ് ഒരു ഡോക്ടര്‍ ഇവരുടെ അരികിലെത്തിയത്.
കനത്ത രക്തസ്രാവം ഉണ്ടായിട്ടും സ്‌കാനിംഗ് വൈകുന്നേരം 4 വരെ നീണ്ടു. ഒടുവില്‍ പരിശോധനയില്‍ വയറ്റിലുള്ള കുഞ്ഞിന്റെ ഹൃദയമിടിപ്പ് ഇല്ലെന്ന് തിരിച്ചറിഞ്ഞു. 12 മണിക്കൂര്‍ നേരത്തെ കാത്തിരിപ്പ് അതോടെ ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു.