സമാധാന അന്തരീക്ഷത്തില്‍ നടക്കുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം രണ്ടാം ദിവസവും തുടരുമ്പോള്‍ ആയിരക്കണക്കിന് തോമസ് കുക്ക് യാത്രക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഹോളിഡേ ആഘോഷിക്കുന്നതിനിടെ തോമസ് കുക്ക് പാപ്പരായതോടെ 156,000 യാത്രക്കാരെ തിരിച്ചെത്തിക്കാനുള്ള വമ്പന്‍ ദൗത്യമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. തങ്ങളെ രക്ഷപ്പെടുത്താനുള്ള വിമാനങ്ങള്‍ കാത്ത് നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എയര്‍പോര്‍ട്ടുകളില്‍ തറയില്‍ കിടന്നുറങ്ങുന്ന കാഴ്ചയാണ് പുറത്തുവരുന്നത്.
ഓപ്പറേഷന്‍ മാറ്റര്‍ഹോണ്‍ എന്നുപേരിട്ട രക്ഷാപ്രവര്‍ത്തനത്തില്‍ 18-ഓളം രാജ്യങ്ങളിലെ 52 എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ തോമസ് കുക്ക് യാത്രക്കാരെ ബ്രിട്ടനിലേക്ക് എത്തിക്കാനാണ് പരിശ്രമം. 1000 വിമാനങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി പറക്കുക. ഏകദേശം 100 മില്ല്യണ്‍ പൗണ്ട് ചെലവാണ് ഇതിനായി വേണ്ടിവരിക. യാത്രാ കമ്പനി തകര്‍ന്നതോടെ തിങ്കളാഴ്ച ആരംഭിച്ച രക്ഷാപ്രവര്‍ത്തനങ്ങളില്‍ 15000-ഓളം പേരെ തിരിച്ചെത്തിച്ചെന്നാണ് കണക്ക്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പദ്ധതിയിലൂടെ ബാക്കിയുള്ളവരെ അടുത്ത രണ്ടാഴ്ച കൊണ്ട് തിരികെ എത്തിക്കാമെന്നാണ് കരുതുന്നത്.
യാത്രക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ പരിശ്രമിക്കുന്ന ന്യൂയോര്‍ക്കിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റിലെ ജീവനക്കാരെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സന്ദര്‍ശിച്ചു. 'അവധിക്കാലം ഇടയ്ക്ക് വെ്ച്ച് മുറിഞ്ഞത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നിരുന്നാലും ഇവരെ സഹായിക്കാന്‍ നമ്മുടെ ടീം കഠിനാധ്വാനം ചെയ്യുന്നുണ്ട്', പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ബിസിനസ്സുകള്‍ തകരുമ്പോള്‍ വന്‍തുക പോക്കറ്റിലാക്കുന്ന ഡയറക്ടര്‍മാരുടെ രീതിയെ പ്രധാനമന്ത്രി ചോദ്യം ചെയ്തു. രാജ്യവും, നികുതിദായകരും രക്ഷാപ്രവര്‍ത്തനം നടത്തേണ്ട അവസ്ഥയിലേക്ക് ഒഴിവാക്കേണ്ടത് എങ്ങിനെയെന്ന് പരിശോധിക്കും, ബോറിസ് കൂട്ടിച്ചേര്‍ത്തു.
ലക്ഷക്കണക്കിന് പൗണ്ട് തുകകള്‍ സ്ഥാപനം പൊളിയുന്നതിന് മുന്‍പ് കമ്പനി മേധാവികള്‍ കൈക്കലാക്കിയതനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇതേക്കുറിച്ച് ബിസിനസ്സ് സെക്രട്ടറി ആന്‍ഡ്രിയ ലീഡ്‌സം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം തോമസ് കുക്ക് പാപ്പരായതോടെ അവസരം മുതലെടുത്ത് മറ്റ് ട്രാവല്‍ കമ്പനികള്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയത് രോഷത്തിന് കാരണമായിട്ടുണ്ട്.