CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 9 Minutes 49 Seconds Ago
Breaking Now

അതുവരെ വെറും ബസ് കണ്ടക്ടര്‍; ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ താരത്തിന്റെ അമ്മ; മകന്റെ ക്രിക്കറ്റ് സ്വപ്നങ്ങളുടെ ഡ്രൈവിംഗ് സീറ്റില്‍ ഒരു അമ്മ

ബംഗ്ലാദേശിന് വിജയിക്കാന്‍ 6 റണ്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അഥര്‍വ്വ വീഴ്ത്തിയ രണ്ട് വിക്കറ്റുകള്‍ മത്സരത്തില്‍ നിര്‍ണ്ണായകമായി

ജോലിയില്‍ നിന്നും നേരത്തെ വീട്ടിലേക്ക് മടങ്ങുന്ന പതിവ് അന്നുവരെ വൈദേഹി അങ്കോലേക്കര്‍ക്ക് ഉണ്ടായിരുന്നില്ല. അഞ്ച് വര്‍ഷത്തില്‍ ആദ്യമായി അവര്‍ക്ക് നേരത്തെ വീട്ടില്‍ എത്തണമായിരുന്നു. മുംബൈയിലെ ബെസ്റ്റ് ബസുകളില്‍ ഒന്നില്‍ കണ്ടക്ടറായി ജോലി ചെയ്യുകയാണ് വൈദേഹി. പതിവിന് വിരുദ്ധമായി നേരത്തെ ജോലി പൂര്‍ത്തിയാക്കി മടങ്ങാന്‍ അനുമതി തേടിയ അവര്‍ക്ക് മേലധികാരികള്‍ സന്തോഷപൂര്‍വ്വം ആവശ്യം അംഗീകരിച്ച് നല്‍കി. കാരണം ആ അമ്മയ്ക്ക് മകന്‍ ഇന്ത്യയുടെ കുപ്പായം ധരിച്ച് ഗ്രൗണ്ടില്‍ ഇറങ്ങുന്നത് ടിവിയില്‍ ലൈവായി കാണേണ്ടതുണ്ടായിരുന്നു. 

ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു വൈദേഹിയുടെ 18കാരനായ മകന്‍ അഥര്‍വ്വ. കൊളംബോയില്‍ നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിന് മകന്‍ കളത്തിലിറങ്ങുമ്പോള്‍ കാണാതിരിക്കുക അസംഭവ്യമായ കാര്യം. ലൈവായി ഇത്തരമൊരു ക്രിക്കറ്റ് മത്സരം കാണുന്നതും ആദ്യമായിരുന്നു. ജോലിയില്‍ നിന്നും നേരത്തെ മടങ്ങിയെത്തി ടിവിക്ക് മുന്നില്‍ സ്ഥാനം പിടിച്ച ആ അമ്മയുടെ പ്രതീക്ഷകള്‍ മകന്‍ അസ്ഥാനത്താക്കിയില്ല. 

ഇടംകൈയന്‍ സ്പിന്നറായ അഥര്‍വ്വ അഞ്ച് വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തി. കുറഞ്ഞ സ്‌കോര്‍ പിറന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 5 റണ്‍സിന് വിജയിച്ചാണ് ഇന്ത്യ ഏഷ്യാ കപ്പ് നിലനിര്‍ത്തിയത്. 'അവസരം കിട്ടിയാല്‍ തെളിയിച്ച് കാണിക്കണമെന്ന് മകനോട് എപ്പോഴും പറഞ്ഞിരുന്നു. രണ്ടാമത് അവസരം കിട്ടണമെന്ന് നിര്‍ബന്ധമില്ല. കിട്ടിയ അവസരം ഉപയോഗിച്ച് മികച്ചത് നല്‍കുകയാണ് വേണ്ടത്. ടീമംഗങ്ങള്‍ എല്ലാവരും ചേര്‍ന്നാണ് വിജയം നേടിയത്', വൈദേഹി പ്രതികരിച്ചു. 

ബംഗ്ലാദേശിന് വിജയിക്കാന്‍ 6 റണ്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അഥര്‍വ്വ വീഴ്ത്തിയ രണ്ട് വിക്കറ്റുകള്‍ മത്സരത്തില്‍ നിര്‍ണ്ണായകമായി. ഭര്‍ത്താവ് മരിച്ച ശേഷം ഏറെ പാടുപെട്ടാണ് വൈദേഹി മക്കളെ വളര്‍ത്തിയത്. അഥര്‍വ്വയുടെ കഴിവ് മനസ്സിലാക്കിയ സ്‌കൂള്‍ കോച്ച് സുരെന്‍ അഹിറെ സ്‌കൂള്‍ ഫീസും, ക്രിക്കറ്റ് ചെലവുകളും നല്‍കി. കുടുംബത്തിന് കോച്ച് ഒരു ദൈവത്തെ പോലെയാണെന്ന് വൈദേഹി പറയുന്നു. എന്തായാലും കൊളംബോയിലെ മികച്ച പ്രകടനം കാണേണ്ടവര്‍ കണ്ടുകഴിഞ്ഞു. വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിലേക്ക് ആ 18കാരന് വിളിവന്നിട്ടുണ്ട്. മകന്റെ വിജയങ്ങള്‍ കണ്ട് ആ അമ്മ ബെസ്റ്റ് ബസ്സില്‍ ഇനിയും വിസിലടിക്കും. 

 

 




കൂടുതല്‍വാര്‍ത്തകള്‍.