ചെങ്കടലിലൂടെ എണ്ണയുമായി പോയ ഇറാന്റെ കപ്പലില്‍ ഉഗ്ര സ്ഥോടനം. സൗദിയിലെ ജിദ്ദ തുറമുഖത്ത് നിന്നും അറുപത് മൈലുകള്‍ക്ക് (97 കിലോമീറ്റര്‍) അകലെ കൂടി യാത്ര ചെയ്ത എണ്ണടാങ്കറാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. തീവ്രവാദികളുടെ ആക്രമത്തിലാണ് ടാങ്കറില്‍ സ്‌ഫോടനമുണ്ടായതെന്ന് ഇറാന്‍ പ്രതികരിച്ചു. മിസൈലേറ്റാണ് ടാങ്കര്‍ തകര്‍ന്നതെന്നാണ് ഇറാന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിനുള്ള തെളിവുകള്‍ പുറത്ത് വിട്ടിട്ടില്ല.
ഇറാന്‍ നാഷണല്‍ ഓയില്‍ കമ്പനിയുടെ ടാങ്കറാണ് തകര്‍ന്നത്. ഇതില്‍ എണ്ണ സൂക്ഷിച്ചിരുന്ന രണ്ട് ടാങ്കുകളും തകര്‍ന്നിട്ടുണ്ട്. അന്താരാഷ്ട്ര ഉപരോധങ്ങളെ മറികടന്ന് സിറിയയ്ക്കായി എണ്ണ എത്തിക്കുവാന്‍ ഇറാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ടാങ്കറാണ് ആക്രമണത്തിന് ഇരയായതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് ടാങ്കറില്‍ നിന്നും ചോര്‍ന്ന എണ്ണ കടലില്‍ ഒഴുകി പരന്നു. അതേ സമയം കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ മാസം സൗദി പൊതുമേഖല എണ്ണ കമ്പനിയായ ആരാംകോയുടെ ശുദ്ധീകരണ ശാലയില്‍ ഡ്രോണുകളും മിസൈലുമുപയോഗിച്ച് ഹൂതി വിമതര്‍ വിനാശം വിതച്ചിരുന്നു. സൗദിയുടെ എണ്ണക്കയറ്റുമതിയുടെ പകുതി ഹൂതികളുടെ ആക്രമണത്തെ തുടര്‍ന്ന് താത്കാലികമായി നിലച്ചിരുന്നു. ആക്രമണത്തിന് ഉപയോഗിക്കുന്നതിനായി ഹൂതികള്‍ക്ക് ആയുധങ്ങള്‍ നല്‍കിയത് ഇറാനാണെന്ന് അമേരിക്ക ആരോപിക്കുകയും ചെയ്തിരുന്നു. ഇറാനും സൗദി സഖ്യകക്ഷികളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കവേയാണ് പുതിയ സംഭവമുണ്ടായിട്ടുള്ളത്.