കൂടത്തായി കൊലക്കേസില്‍ മരിച്ച സിലിയുടെ ആഭരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നിര്‍ണ്ണായകമായേക്കും. വിവാഹ ആഭരണങ്ങള്‍ ഉള്‍പ്പെടെ 40 പവനോളം സ്വര്‍ണം സിലി ധ്യാനവേദിയിലെ കാണിക്ക വഞ്ചിയില്‍ ഇട്ടെന്നാണ് ഭര്‍ത്താവ് ഷാജു പറഞ്ഞിരുന്നതെന്നും ഇത് ശരിയല്ലെന്നുമാണ് സിലിയുടെ ബന്ധുക്കള്‍ പറയുന്നത്. വിഷയത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.
ആഭരണങ്ങള്‍ കാണാതായതില്‍ ജോളിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തെ മകള്‍ ആല്‍ഫൈന്‍ മരിച്ച ദുഖത്തില്‍ കുഞ്ഞിന്റെ ആഭരണങ്ങള്‍ ഏതെങ്കിലും പള്ളിക്ക് നല്‍കാമെന്ന് സിലി പറഞ്ഞിരുന്നു. ഇതറിഞ്ഞാണ് പുതിയ കഥയുണ്ടാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
സിലി മരിച്ച ദിവസം ആഭരണങ്ങളണിഞ്ഞ് ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ പോയത്. ഓമശ്ശേരി ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചുകഴിഞ്ഞ് നഴ്‌സുമാര്‍ ഈ ആഭരണങ്ങള്‍ കവറിലാക്കി ഷജുവിനെ ഏല്‍പ്പിച്ചു. ഈ കവര്‍ ജോളി സിലിയുടെ ബന്ധുവിനെ ഏല്‍പ്പിച്ച് സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു. അന്നു തന്നെ ഷാജുവിനെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.
ഒന്നര മാസം കഴിഞ്ഞ് ഷാജു ഫോണില്‍ വിളിച്ച് സിലി തന്റെ ആഭരണം എല്ലാം കാണിക്കവഞ്ചിയില്‍ ഇട്ടെന്നു പറഞ്ഞു. സഹോദരിയുടെ ഒരു വള സിലിയുടെ കൈവശമുണ്ടായിരുന്നുവെന്നും അത് കാണിക്കയിലിടില്ലെന്നും അമ്മ മറുപടി നല്‍കി. പിന്നീട് ജോളിയുമായുള്ള വിവാഹ ശേഷം ഒരു ദിവസം ഷാജു വീട്ടിലെത്തി ഒരു പവന്റെ പുതിയ വള ഏല്‍പ്പിച്ച് മടങ്ങി. സിലി മരണ ദിവസം ഏതെല്ലാം ആഭരണം ധരിച്ചെന്നറിയാന്‍ കുടുംബം അന്നത്തെ വിവാഹ ആല്‍ബം പരിശോധിച്ചെങ്കിലും ഫോട്ടോ കണ്ടെത്താനായില്ല.