ബ്രക്‌സിറ്റ് വീണ്ടും വൈകിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറായാല്‍ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. മൂന്ന് ദിവസം കൊണ്ട് ബോറിസിന്റെ ബ്രക്‌സിറ്റ് ബില്‍ പാസാക്കാനുള്ള ശ്രമങ്ങള്‍ എംപിമാര്‍ തള്ളിയതോടെയാണ് പ്രധാനമന്ത്രി ഈ തീരുമാനം കൈക്കൊണ്ടത്. ബോറിസിന്റെ ബ്രക്‌സിറ്റ് കരാറിന് പിന്തുണ നല്‍കിയ ശേഷമാണ് ഹൗസ് ഓഫ് കോമണ്‍സില്‍ ആഴ്ചാവസാനത്തോടെ പാസാക്കാനുള്ള ശ്രമങ്ങളെ തടഞ്ഞത്. ഇതോടെ ബ്രക്‌സിറ്റ് സമയപരിധി നീട്ടാനുള്ള തീരുമാനം വീണ്ടും ഇയുവിന് മുന്നിലെത്തി.
പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങിട്ടതോടെ ബ്രിട്ടന് കൂടുതല്‍ സമയം അനുവദിക്കാന്‍ ഡൊണാള്‍ഡ് ടസ്‌ക് 27 ഇയു അംഗരാജ്യങ്ങളോട് ആവശ്യപ്പെടും. ഇത് ജനുവരി 31 വരെ നീളുണ്ടെന്നാണ് കരുതുന്നത്. പാര്‍ലമെന്റും, കോര്‍ബിനും ചേര്‍ന്നാണ് പദ്ധതികള്‍ അട്ടിമറിക്കുന്നതെന്ന നിലപാടിലാണ് പ്രധാനമന്ത്രി. ഒക്ടോബര്‍ 31-നുള്ളില്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ തടസ്സപ്പെടുകയും, ബ്രസല്‍സ് ഇതിന് അംഗീകാരവും നല്‍കിയാല്‍ മുന്നോട്ടുള്ള വഴി തെരഞ്ഞെടുപ്പ് മാത്രമാണ്. നിലവിലെ പാര്‍ലമെന്റിന്റെ ഭിന്നിപ്പ് അത്രത്തോളമുണ്ടെന്നും നം.10 ശ്രോതസ്സ് കൂട്ടിച്ചേര്‍ത്തു.
ബ്രക്‌സിറ്റ് വൈകിപ്പിക്കാന്‍ ഇനിയും അനുവദിക്കരുതെന്ന് ബോറിസ് ആവശ്യപ്പെട്ടെങ്കിലും കരാറില്ലാതെ വേര്‍പിരിയുന്നത് ഒഴിവാക്കാന്‍ ഇത് അനുവദിക്കണമെന്നാണ് ടസ്‌ക് ഇയു അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടത്. ജനുവരി അവസാനത്തേക്ക് സമയപരിധി നീട്ടാനാണ് പാര്‍ലമെന്റ് കത്തില്‍ വ്യക്തമാക്കിയത്. ഈ കത്തില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ച പ്രധാനമന്ത്രി താന്‍ സമയപരിധി നീട്ടുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് അറിയിച്ച് മറ്റൊരു കത്താണ് അയച്ചത്.
മൂന്ന് മാസത്തേക്ക് ബ്രക്‌സിറ്റ് വൈകിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ക്രിസ്മസിന് മുന്‍പ് യുകെ മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോകാന്‍ സാധ്യത ഏറെയാണ്. ചൂടേറിയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ ബോറിസിന്റെ ബ്രക്‌സിറ്റ് കരാറിന് 299 വോട്ടുകള്‍ക്കെതിരെ 329 വോട്ടുകള്‍ നേടി ചരിത്രം കുറിച്ചു. ഇതിന് ശേഷമാണ് 72 മണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ച നടത്തി ബ്രക്‌സിറ്റ് നിയമമാക്കാനുള്ള ശ്രമങ്ങളെ 308ന് എതിരെ 322 വോട്ടുകള്‍ക്ക് എംപിമാര്‍ തള്ളിയത്.