ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച നാല് പ്രതികളും പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു. ഹൈദരാബാദിന് സമീപമുള്ള എന്‍എച്ച് 44ല്‍ വെച്ചാണ് പോലീസ് പ്രതികളെ വെടിവെച്ച് കൊന്നത്. 26കാരിയായ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ അതേ ഹൈവേയിലാണ് പ്രതികള്‍ക്ക് അതിവേഗ വിധിയെഴുത്ത് ലഭിച്ചത്.
കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൃത്യങ്ങള്‍ പുനരാവിഷ്‌കരിക്കാന്‍ എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് വെടിവെച്ച് കൊന്നതായാണ് ഔദ്യോഗിക ഭാഷ്യം. നവംബര്‍ 28നാണ് ഹൈദരാബാദിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള അണ്ടര്‍പാസില്‍ നിന്നും 26കാരിയുടെ കത്തിക്കരിഞ്ഞ മൃതശരീരം കണ്ടെത്തിയത്. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കാണ് ഇതോടെ വഴിതുറന്നത്.
ജോലി കഴിഞ്ഞ് മടങ്ങിയ ഡോക്ടറെ നാല് പ്രതികള്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. ഇതിന് ശേഷമാണ് മൃതദേഹം അഗ്‌നിക്ക് ഇരയാക്കിയത്. ഹൈദരാബാദ്, ബെംഗളൂരു ദേശീയ പാതയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. മുഹമ്മദ് ആരിഫ്, ജോലു ശിവ, ജോലു നവീന്‍, ചിന്താകുന്ത ചെന്നകേശവുളു എന്നിവരാണ് പ്രതികള്‍.
ലോറി ഡ്രൈവറായ 25കാരന്‍ മുഹമ്മദ് ആരിഫാണ് പ്രധാന പ്രതി. ഇവര്‍ ഉള്‍പ്പെടെയുള്ളവരാണ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ 7 വര്‍ഷമായിട്ടും നടപ്പാക്കാന്‍ കഴിയാതെ ഇരിക്കുമ്പോഴാണ് ഹൈദരാബാദില്‍ പോലീസിന്റെ അതിവേഗ വിധിയെഴുത്ത്.