എ&ഇ പേഷ്യന്റ്‌സിന് നാല് മണിക്കൂറിനുള്ളില്‍ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി ഒഴിവാക്കാന്‍ എന്‍എച്ച്എസ് ആശുപത്രികള്‍ തയ്യാറെടുക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്. രാജ്യത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ഘട്ടത്തിലാണ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ലക്ഷ്യമായി എ&ഇ ടാര്‍ജറ്റ് മാറുന്നത്. ഡിസംബറില്‍ എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങള്‍ അപ്പാടെ താളംതെറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ടാര്‍ജറ്റ് ഒഴിവാക്കാന്‍ തയ്യാറെടുക്കുന്നത്.
രോഗികള്‍ എല്ലാവരെയും നാല് മണിക്കൂറിനുള്ളില്‍ ചികിത്സിക്കുന്നതിന് പകരം ശരാശരി കാത്തിരിപ്പ് സമയം അളക്കാനുള്ള പുതിയ സിസ്റ്റമാണ് പതിനാല് ആശുപത്രികളില്‍ പരീക്ഷിക്കുന്നത്. നാല് മണിക്കൂറിനുള്ളില്‍ 95 ശതമാനം പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്ന ലക്ഷ്യം തുടര്‍ച്ചയായി കഴിഞ്ഞ അഞ്ച് വര്‍ഷവും പരാജയപ്പെട്ടിരുന്നു. ഇതിന് പകരം ഒരു സംവിധാനം ഏര്‍പ്പെടുത്താന്‍ തല്‍ക്കാലം സാധിക്കില്ലെന്ന് ഡോക്ടര്‍മാരും ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് ആശുപത്രി മേധാവികള്‍ ടാര്‍ജറ്റ് നേടാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യും.
അതേസമയം ടാര്‍ജറ്റ് നീക്കുന്നത് മോശം പ്രകടനം നടത്തുന്ന ആശുപത്രികളുടെ വിവരങ്ങള്‍ മറച്ചുവെയ്ക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പൊതുജനവും, രാഷ്ട്രീയക്കാരും യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ പോകുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചു. നാല് മണിക്കൂര്‍ ടാര്‍ജന്റ് ഒഴിവാക്കിയത് കൊണ്ട് എന്‍എച്ച്എസിന്റെ പ്രശ്‌നങ്ങള്‍ മാജിക് പോലെ ഒഴിഞ്ഞ് പോകില്ലെന്ന് ലേബര്‍ പാര്‍ട്ടി വ്യക്തമാക്കി. എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങള്‍ അളക്കുന്ന രീതി മാറ്റണമെന്ന് തെരേസ മേയ് പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുമ്പോള്‍ മുതലുള്ള ആവശ്യമാണ്.
എന്‍എച്ച്എസ് ഇംഗ്ലണ്ട് പരീക്ഷിക്കുന്ന രീതി പ്രകാരം ഗുരുതര രോഗങ്ങളുമായി എത്തുന്നവര്‍ക്ക് ഒരു മണിക്കൂറില്‍ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. താരതമ്യേന കുറഞ്ഞ അസുഖങ്ങളാണെങ്കില്‍ കാത്തിരിപ്പിന്റെ നീളവും കൂടും. നാല് മണിക്കൂര്‍ പരിധി വെച്ച് പരിശോധിക്കുന്നതിന് പകരം എ&ഇ ഡിപ്പാര്‍ട്ട്‌മെന്റില്‍ ശരാശരി കാത്തിരിപ്പ് സമയം എത്രയെന്ന് പരിശോധിക്കുകയാണ് ഈ രീതി.