ചങ്ങനാശേരിയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് അപ്രതീക്ഷിതമായി അന്യ സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചത്. ഇത് ഏവരേയും ഞെട്ടിച്ചു. വെറും 20 മിനിട്ടുകൊണ്ട് മൂവായിരത്തോളം പേര്‍ സംഘടിക്കാനിടയായതിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി പൊലീസ് സ്ഥിരീകരിച്ചു
പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ നിന്നുള്‍പ്പെടെയുള്ള വോയ്‌സ് ക്‌ളിപ്പുകള്‍ തൊഴിലാളികളുടെ മൊബൈലില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ സംഘടിച്ച തൊഴിലാളികള്‍ക്ക് യു.പിയിലേക്ക് യാത്ര സൗകര്യത്തിനായി ബസുകള്‍ ഏര്‍പ്പാടായതുപോലെ കേരളത്തില്‍ നിന്നും നാട്ടിലേക്ക് യാത്രാ സൗകര്യം ഒരുക്കാമെന്ന് വാഗ്ദാനത്തെ തുടര്‍ന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ഇന്നലെ പായിപ്പാട്ടെത്തിയത്. ഉത്തരേന്ത്യയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് വാഹനങ്ങള്‍ ഒരുക്കിയതും ഇതിന്റെ ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് പ്രചരിച്ചത്. പ്രതിഷേധിച്ചാല്‍ മാത്രമേ ആവശ്യം അംഗീകരിക്കൂ എന്നായിരുന്നു ആഹ്വാനം.
ഇതാണ് രാജ്യത്തുടനീളം സമാന സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സംശയിക്കാന്‍ കാരണം. ഡല്‍ഹിയില്‍ നിന്നെത്തിയ വോയ്‌സ് ക്‌ളിപ്പുകള്‍ അതിഥിതൊഴിലാളികളുടെ ഫോണുകളില്‍ പരമാവധി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.പത്തനംതിട്ട ജില്ലയില്‍ നിന്നുവരെ അതിഥി തൊഴിലാളികള്‍ ഇന്നലെ പായിപ്പാട്ടെത്തിയിരുന്നു. ഇത് തികച്ചും ആസൂത്രിതമാണെന്ന് പൊലീസ് സംശയിക്കുന്നു. കൊറോണ പ്രതിരോധ നടപടികളെ തകിടം മറിയ്ക്കും വിധം പതിനൊന്ന് മണിക്ക് പായിപ്പാട് തുടങ്ങിയ പ്രതിഷേധം പൊലീസ് നിര്‍ദേശം അവഗണിച്ചും മണിക്കൂറുകള്‍ നീണ്ടതും പ്രാദേശികമായ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് വഴങ്ങാതിരിക്കുകയും ചെയ്തതിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് പൊലീസിന് തീര്‍ച്ചയാണ്. ഇത് കണ്ടെത്താനായി ഇന്നലെ പായിപ്പാട്ടെ ലേബര്‍ ക്യാമ്പുകളിലെത്തി പരിശോധന നടത്തിയ പൊലീസ് ഭായിമാരില്‍ ചിലരുടെ മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധനയ്ക്കായി സൈബര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.. ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നതോടെ ആസൂത്രകരെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.തുടര്‍പ്രതിഷേധങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നാലുപേരില്‍ അധികം കൂട്ടം കൂടുന്നത് തടഞ്ഞുകൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് ജില്ലകളിലും സമാനമായ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഇത് കണക്കിലെടുത്താണ് അതിഥി തൊഴിലാളി ക്യാമ്പുകളെല്ലാം നിരീക്ഷണത്തിലാക്കിയത്.. പട്രോളിംഗ് കര്‍ശനമാക്കിയതിനൊപ്പം ഇവിടങ്ങളില്‍ വാഹന പരിശോധനയും സുരക്ഷാ നടപടികളും കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.