ഡല്‍ഹി നിസാമുദ്ദീനില്‍ മതസംഗമം സംഘടിപ്പിച്ച ഇസ്ലാമിക് മിഷനറി വിഭാഗത്തിലെ തബ്ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) കേസെടുത്തതായി റിപ്പോര്‍ട്ട്. നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഒരു ആശുപത്രിയില്‍ നഴ്‌സുമാരെ ആക്രമിച്ചു അശ്ലീലമായി പെരുമാറി എന്നീ ആരോപണങ്ങള്‍ ആണ് സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന ഇവരില്‍ ചിലര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇവരെ 'മനുഷ്യരാശിയുടെ ശത്രുക്കള്‍' എന്ന് വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ശനമായ നിയമപ്രകാരം കുറ്റാരോപിതര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടു. ഈ നിയമപ്രകാരം പൊതുക്രമത്തെ ഭീഷണിപ്പെടുത്തുന്ന പ്രതികള്‍ക്കെതിരെ ഒരു വര്‍ഷം വരെ ചാര്‍ജില്ലാതെ തടങ്കലില്‍ വെയ്ക്കാന്‍ നിയമം അനുവദിക്കുന്നു.
'അവര്‍ നിയമം പാലിക്കുകയില്ല, അവര്‍ ഉത്തരവ് സ്വീകരിക്കുകയുമില്ല. അവര്‍ മനുഷ്യരാശിയുടെ ശത്രുക്കളാണ്, അവര്‍ വനിതാ ആരോഗ്യ പ്രവര്‍ത്തകരോട് ചെയ്തത് ഗുരുതരമായ കുറ്റമാണ്. ഞങ്ങള്‍ അവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം നടപ്പാക്കുന്നു, ഞങ്ങള്‍ അവരെ വെറുതെ വിടില്ല,' യോഗി ആദിത്യനാഥ് പറഞ്ഞു.
'ഡോക്ടര്‍മാരെ ആക്രമിച്ച ഇന്‍ഡോറിലെ പോലുള്ള ഒരു സംഭവം സംസ്ഥാനത്ത് മറ്റെവിടെയും കാണില്ല. ഇതില്‍ നിയമപ്രകാരം ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കും,' ആദിത്യനാഥ് പറഞ്ഞു.
ഗാസിയാബാദിലെ എംഎംജി ഹോസ്പിറ്റലില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന തബ്ലീഗി അംഗങ്ങള്‍ കൊറോണ വൈറസ് മുന്‍കരുതലുകള്‍ ലംഘിച്ച് ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തിലാക്കിയെന്നാണ് ആരോപണം. കൂടാതെ അവര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തി, ഐസൊലേഷന്‍ വാര്‍ഡില്‍ വസ്ത്രമില്ലാതെ കറങ്ങുകയും ബീഡിയും സിഗരറ്റും ആവശ്യപ്പെടുകയും ചെയ്തുവെന്ന് ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.