കോട്ടയം: സർക്കാരും റബർ ബോർഡും വ്യാപാരികളും ഒത്തു ചേർന്ന് റബർ കർഷകരെ വഞ്ചിക്കുകയാണെന്നും 130 രൂപയ്ക്ക് റബർ സംഭരിക്കുമെന്ന് വ്യവസായികളും വൻകിട വ്യപരികളുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം മുഖ്യ മന്ത്രി നടത്തിയ പ്രഖ്യാപനും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. നാലാം ഗ്രേഡ് റബറിന് കുറഞ്ഞ വില 2015 മാർച്ച് 31 വരെ കിലോഗ്രാമിന് 130 രൂപയാണ് പ്രഖ്യാപിച്ചത്. ഏതാനും ദിവസങ്ങൾ മാത്രം പിന്നിട്ടിരിക്കുമ്പോൾ ഗ്രേഡ് റബറിന് 114 രൂപയാണ് ചെറുകിട വ്യാപാരികൾ കർഷകരിൽ നിന്ന് വാങ്ങുന്നത്. പ്രഖ്യാപനത്തിന് ശേഷം രണ്ടു ദിവസം മാത്രമാണ് 126.5 രൂപയ്ക്ക് വിപണിയിൽ കർഷകർ റബർ വിറ്റഴിച്ചത്. മാധ്യമങ്ങളിൽ റബർ ബോർഡ് പറയുന്ന വില 130.5 ആയിരിക്കുമ്പോൾ വ്യാപാരി വില 118 രൂപ മാത്രമാണ്. സംസ്ഥാന സർകാരിന്റെ പ്രഖ്യാപനവും കർഷകരെ വിഡ്ഢികളാക്കുന്ന അടവ് നയം മാത്രമയിരുന്നുവെന്നും രണ്ടു ദിവസം കൊണ്ട് വൻകിട വ്യാപാരികൾക്ക് കർഷകരിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ശേഖരിച്ച് വെച്ചിരുന്ന വൻ റബർ സ്റ്റോക്ക് 130 രൂപയ്ക്ക് വ്യവസായികൾക്ക് വിറ്റഴിക്കുവാൻ സർക്കാർ ഇടനിലക്കാരായി അവസരമൊരുക്കുകയായിരുന്നു എന്നും ഇൻഫാം ആരോപിച്ചു. റബർ കർഷകർ നേരിടുന്ന ഗുരുതര പ്രതിസന്ധിയിൽ അടിയന്തര ഇടപെടലുകൾ നടത്താതെ കേന്ദ്ര സർക്കാർ മുഖം തിരിഞ്ഞു നില്ക്കുന്നതും വഴിപാട് സമരങ്ങൾക്ക് ശേഷം രാഷ്ട്രീയ പാർട്ടികൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടിയിരിക്കുന്നതും ദുഃഖകരമാണെന്നും ദേശിയ ഭാരവഹികൾ പറഞ്ഞു. ദേശിയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ ദേശിയ ട്രസ്റ്റി ഡോ.എം.സി ജോർജ്, കെ.മൊയ്തീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ.ജോസ് മോനിപ്പളളി, ഫാ.ജോർജ് പൊട്ടയ്ക്കൽ, ഫാ.ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെ.എസ് മാത്യു മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.