ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും മൂന്നാം ദിവസം പരിസമാപ്തി. 84 ദിവസം നാടകീയമായ പരാതികള്‍ക്കും, ഉത്തരങ്ങള്‍ക്കും, കേരള പോലീസിന്റെ വൈകിയ ഇടപെടലുകളും, ചോദ്യം ചെയ്യലുമായി നീണ്ടുപോയ ആ അറസ്റ്റ് ഒടുവില്‍ സംഭവിച്ചിരിക്കുന്നു. കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ രേഖപ്പെടുത്തി.
വൈകുന്നേരം 5 മണിക്ക് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് വിവരം. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പാലാ മജിസ്‌ട്രേറ്റിന്റെ ചുമതല നിര്‍വ്വഹിക്കുന്ന വൈക്കം മജിസ്‌ട്രേറ്റിന് മുന്‍പാകെ ബിഷപ്പിനെ ഹാജരാക്കും. ജലന്ധറില്‍ നിന്നും ചോദ്യം ചെയ്യലിനായി ഫ്രാങ്കോ മുളയ്ക്കല്‍ എത്തിയെങ്കിലും അറസ്റ്റ് നടക്കാന്‍ മൂന്ന് ദിവസം എടുത്തു.
ബിഷപ്പിന്റെ അഭിഭാഷകര്‍ ഇടക്കാല ജാമ്യത്തിന് ശ്രമിക്കുമെന്നത് തിരിച്ചറിഞ്ഞായിരുന്നു പോലീസ് നീക്കം. റിമാന്‍ഡ് റിപ്പോര്‍ട്ട് മധ്യമേഖല ഐജി വിജയ് സാക്കറെ പരിശോധിച്ച ശേഷം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറുടെ ഓഫീസിലും പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്നാല്‍ ചോദ്യം ചെയ്യലില്‍ ബലാത്സംഗ കുറ്റം ഫ്രാങ്കോ നിഷേധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര അധികാര തര്‍ക്കമാണ് ഇതിന് കാരണമെന്ന് ബിഷപ്പ് ഇപ്പോഴും അവകാശപ്പെടുന്നു.