ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ ചില അവസ്ഥകളിലേക്ക് എത്തിച്ചേരുന്ന മനസ്സുകള്‍ക്ക് രക്ഷപ്പെടാനുള്ള ത്വരയാണ് ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിക്കുന്നത്. അത്തരം മനസ്സുകള്‍ക്ക് ശാന്തത പകരാന്‍ കഴിഞ്ഞാല്‍ ഒരൊറ്റ നിമിഷം കൊണ്ട് ആ തീരുമാനം മാറിയേക്കാം. പക്ഷെ ഫില്‍ മോര്‍ലിയുടെ ആ തീരുമാനത്തിന് മാറ്റം വരുത്താന്‍ ആര്‍ക്കും ഇടപെടാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് എന്‍എച്ച്എസ് ട്രസ്റ്റിലെ തട്ടിപ്പുകളെക്കുറിച്ചുള്ള കേസില്‍ ഹള്‍ കോടതിയില്‍ വിചാരണ ആരംഭിക്കാന്‍ ഇരിക്കവെ കുറ്റാരോപിതനായ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ആത്മഹത്യ ചെയ്തത്.
ഹള്‍ & ഈസ്റ്റ് യോര്‍ക്ക്ഷയര്‍ ഹോസ്പിറ്റല്‍സ് ട്രസ്റ്റ്, എസെക്‌സ് ഹാര്‍ളോവിലെ പ്രിന്‍സസ് അലക്‌സാന്‍ഡ്ര ഹോസ്പിറ്റല്‍ ട്രസ്റ്റ് മുന്‍ ചീഫ് എക്‌സിക്യൂട്ടീവായിരുന്നു 53-കാരനായ ഫില്‍ മോര്‍ലി. അക്കൗണ്ടില്‍ തിരിമറി നടത്താന്‍ ഗൂഢാലോചന, പദവി ദുര്‍വിനിയോഗം, തെറ്റായ കണക്കുകള്‍ എന്നീ കുറ്റങ്ങളാണ് മോര്‍ലിക്ക് എതിരെ ചുമത്തിയിരുന്നത്. യോര്‍ക്ക്ഷയര്‍ ട്രസ്റ്റിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് നടന്ന തിരിമറികളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നാലാഴ്ച ബാക്കിയുള്ളപ്പോഴാണ് മേയിലെ ബീച്ചി ഹെഡില്‍ നിന്നും ഇദ്ദേഹം ചാടിയത്.
ആഡംബര ഹോട്ടലുകളിലെ താമസത്തിനും, മുന്തിയ ഭക്ഷണം കഴിക്കാനും ഇദ്ദേഹം നടത്തിയ 50,000 പൗണ്ടിന്റെ ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകളാണ് ചോദ്യമായി മാറിയത്. സംഭവം ആത്മഹത്യ തന്നെയാണെന്ന് ഈസ്റ്റ് സസെക്‌സ് അസിസ്റ്റന്റ് കൊറോണര്‍ കാതറീന്‍ പാള്‍മര്‍ വ്യക്തമാക്കി. മോര്‍ലി സ്വന്തം ജീവനെടുക്കാന്‍ ഉദ്ദേശിച്ചിരുന്നതായും, ആത്മഹത്യാ സന്ദേശം റെക്കോര്‍ഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് മുന്‍പുള്ള മാസങ്ങളില്‍ ഇദ്ദേഹം വിഷാദത്തിന് ചികിത്സ തേടിയിരുന്നതായും ഇന്‍ക്വസ്റ്റ് വ്യക്തമാക്കി.
കുന്നിന് അടുത്തുള്ള ഹോട്ടലില്‍ താമസിച്ച ശേഷം ഇവിടെ ആത്മഹത്യാ കുറിപ്പ് കൂടി എഴുതിവെച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. 2014 വരെ നാല് വര്‍ഷം ഹള്ളില്‍ ചീഫ് എക്‌സിക്യൂട്ടീവായിരുന്നു മോര്‍ലി. പിന്നീട് ഹാര്‍ലോയില്‍ ചീഫ് എക്‌സിക്യൂട്ടീവായി നിയമിതനായി. 2017ല്‍ പോസ്റ്റ് വിട്ടു. കുടുംബം ഇപ്പോഴും മാനസികമായി തകര്‍ന്ന നിലയിലാണെന്ന് മോര്‍ലി കുടുംബത്തിന്റെ സോളിസിറ്റര്‍ വ്യക്തമാക്കി.