ആര്‍ത്തവത്തിലായിരുന്നിട്ടും ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിക്കാതെ സ്‌കൂള്‍ അധികൃതര്‍ ക്ലാസില്‍ പിടിച്ചിരുത്തിയ പെണ്‍കുട്ടി സീറ്റിലിരുന്നത് ചോര ഒഴുകിയ വസ്ത്രങ്ങളില്‍. പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയാണ് സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ കുട്ടിയുടെ വസ്ത്രങ്ങളില്‍ ചോര കണ്ടത്. ബ്രിസ്‌റ്റോളിലെ കോതാം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കുട്ടി. എന്നാല്‍ ഈ സംഭവം ഒരു തവണയല്ല രണ്ട് തവണ ആവര്‍ത്തിച്ചതോടെ ഈ സമയത്ത് കുട്ടിയെ സ്‌കൂളില്‍ വിടേണ്ടെന്ന തീരുമാനത്തിലാണ് മാതാവ്. അല്ലെങ്കില്‍ മകള്‍ വീണ്ടും സ്‌കൂളില്‍ അപമാനിക്കപ്പെടുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.
ചെറിയ പെണ്‍കുട്ടികളോട് ഈ രീതിയില്‍ ക്രൂരമായി പെരുമാറരുതെന്ന് മകളുടെ സുരക്ഷയ്ക്കായി പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെ ഈ അമ്മ പ്രതികരിക്കുന്നു. ബാത്ത്‌റൂമില്‍ പോകണമെന്ന് പറയുമ്പോള്‍ കുറ്റം ചെയ്തത് പോലെ തോന്നിപ്പിക്കുന്നത് ശരിയായ കാര്യമല്ല. അടിസ്ഥാനപരമായ കാര്യങ്ങള്‍ ചെയ്യാനാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. സ്‌കൂളില്‍ പോകാന്‍ തന്നെ മകള്‍ക്ക് പേടിയാണ്. ക്ലാസ് മുറിയില്‍ നിന്നും പുറത്ത് പോകാന്‍ അനുവദിച്ചില്ലെങ്കിലോ എന്നതാണ് ഭയം. ഇതൊന്നുമല്ല ചെറിയ പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ട രീതി, ഈ അമ്മ പരാതിപ്പെടുന്നു.
സ്‌കൂളില്‍ പരാതി നല്‍കിയതോടെ അധ്യാപകര്‍ ഈ കുട്ടിക്ക് ഒരു ടോയ്‌ലറ്റ് പാസ് അനുവദിച്ചു. ക്ലാസ് എടുക്കുന്നതിനിടെ സെപ്റ്റംബറിലാണ് ആദ്യമായി ഈ അവസ്ഥ നേരിടുന്നത്. താന്‍ പിരീഡ്‌സിലാണെന്ന് തിരിച്ചറിഞ്ഞ കുട്ടി ടോയ്‌ലറ്റില്‍ പോകാന്‍ അനുമതി ചോദിച്ചപ്പോള്‍ അധ്യാപിക അനുവദിച്ചില്ല. എന്നാല്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് സ്‌കൂള്‍ ഉറപ്പ് നല്‍കി. പക്ഷെ കാര്യങ്ങള്‍ അവിടെയും അവസാനിച്ചില്ല. ഒക്ടോബറില്‍ ഇതേ അവസ്ഥ ഉണ്ടായപ്പോള്‍ ഒരു അധ്യാപകനായിരുന്നു ക്ലാസില്‍, ഇയാളും ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിച്ചില്ല.
പല തവണ അപേക്ഷിച്ചെങ്കിലും ക്ലാസില്‍ നിന്നും പുറത്ത് പോകാന്‍ അനുവദിക്കാതെ വന്നതോടെയാണ് കുട്ടിയുടെ വസ്ത്രം ചോരയില്‍ മുങ്ങിയത്. ഈ വീഴ്ച ഇനി ഉണ്ടാകില്ലെന്നാണ് കോതാം സ്‌കൂള്‍ അവകാശപ്പെടുന്നത്. ഇതിനായി ടോയ്‌ലറ്റ് പാസ് അനുവദിച്ചിട്ടുണ്ട്. പിരീഡ്‌സ് കാലത്ത് ആവശ്യക്കാരായ കുട്ടികള്‍ക്ക് സൗജന്യമായി ഉത്പന്നങ്ങള്‍ നല്‍കുന്ന റെഡ് ബോക്‌സ് പ്രൊജക്ടിന്റെ ഭാഗമാണ് ഈ സ്‌കൂളെന്നതാണ് വൈരുദ്ധ്യം.