ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വിശ്വാസം നെഞ്ചിലുണരുന്ന നേരത്ത് ശ്രീലങ്കയിലെ പള്ളികള്‍ക്കും, ടൂറിസ്റ്റുകളെയും ലക്ഷ്യംവെച്ച് നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത് ഇരുനൂറിലേറെ നിരപരാധികള്‍. ഇവരില്‍ ഒരു ബ്രിട്ടീഷ് അമ്മയും, മകനും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എട്ടിടങ്ങളിലാണ് സംഘടിതമായി ഭീകരാക്രമണം നടന്നത്. ഈസ്റ്റര്‍ ഞായറാഴ്ച പള്ളിയില്‍ വിശ്വാസികള്‍ തിങ്ങിനിറയുന്ന നേരത്താണ് സ്‌ഫോടനങ്ങള്‍. രാജ്യതലസ്ഥാനമായ കൊളംബോയിലെ ഷാന്‍ഗ്രില ഹോട്ടലിന്റെ രണ്ടാം നിലയിലുള്ള ടേബിള്‍ വണ്‍ കഫേയില്‍ ഇരിക്കവെയാണ് 11-കാരന്‍ അലക്‌സ് നിക്കോള്‍സണ്‍, അമ്മ 42-കാരി അനീറ്റ എന്നിവര്‍ കൊല്ലപ്പെട്ടത്.
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. അലക്‌സിന്റെ പിതാവ് ബെന്‍ നിക്കോള്‍സണ്‍ സ്‌ഫോടനത്തെ അതിജീവിച്ചെങ്കിലും ഇവരുടെ ഇളയ മകളെ കാണാതായിട്ടുണ്ട്. ഗുരുതരമായ പരുക്കേറ്റില്ലെങ്കിലും ഞെട്ടലും ഭയവും നിറഞ്ഞ അവസ്ഥയിലാണ് അലക്‌സിന്റെ പിതാവ് ബെന്‍ നിക്കോള്‍സണ്‍ ജുഡീഷ്യല്‍ മെഡിക്കല്‍ ഓഫീസിലുള്ളത്. എസെക്‌സില്‍ നിന്നുമുള്ള ഇവരുടെ കുടുംബം പ്രതികരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ്. അലക്‌സിനെയാണ് കാണാതായതെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. ഇതോടെ കുട്ടിയുടെ സഹപാഠികള്‍ സോഷ്യല്‍ മീഡിയയില്‍ അലക്‌സിനെ കണ്ടെത്താന്‍ സഹായം തേടിയിരുന്നു.
ആന്‍ഡ്രൂ ദി ട്രാവല്‍ കമ്പനിയിലെ മാനേജര്‍ രോഹന്‍ അമരസേകരയാണ് അലക്‌സ് കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത്. കുട്ടിയും അമ്മയും മരിച്ചു. അലക്‌സിന്റെ മൃതദേഹം തിരിച്ചിറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാന്‍ഗ്രില ഹോട്ടല്‍ വക്താക്കളും നിക്കോള്‍സണ്‍ കുടുംബം ദുരന്തത്തില്‍ പെട്ട വാര്‍ത്ത സ്ഥിരീകരിച്ചു. ലോക്കല്‍ പോലീസും, ഫോറിന്‍ ഓഫീസും സ്ഥിരീകരണം നല്‍കിയിട്ടില്ല. അനീറ്റയും, ഭര്‍ത്താവ് ബെന്നും സിംഗപ്പൂര്‍ ആസ്ഥാനമായി അഭിഭാഷകരായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. എച്ച്എം ട്രഷറി മുന്‍ ലീഗല്‍ അഡൈ്വസറായ അനീറ്റ 2012-ലാണ് ഓയില്‍ കമ്പനി ബിപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സിംഗപ്പൂരിലെത്തുന്നത്.
കൊളംബോ കേന്ദ്രീകരിച്ച് അരങ്ങേറിയ സ്‌ഫോടനങ്ങളില്‍ അഞ്ച് ബ്രിട്ടീഷുകാര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇവരില്‍ ആദ്യമായി തിരിച്ചറിയുന്നത് നിക്കോള്‍സണ്‍ കുടുംബത്തെയാണ്. ഇതിനിടെ ലങ്കയിലെ പ്രധാന എയര്‍പോര്‍ട്ടായ കൊളംബോ ഇന്റര്‍നാഷണലില്‍ നിന്നും ആറടി നീളമുള്ള പൈപ്പ് ബോംബ് കണ്ടെത്തി. വ്യോമസേന പരിശോധനയില്‍ കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി.