എത്ര ജോലി ചെയ്താലും തീരുന്നില്ലെന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് തോന്നിയാല്‍ വലിയ അത്ഭുതമൊന്നും തോന്നേണ്ടതില്ല. കാരണം അത്രയേറെ രോഗികളാണ് എന്‍എച്ച്എസ് സേവനങ്ങള്‍ തേടിയെത്തുന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ 5 മില്ല്യണിലേറെ രോഗികളെ അധികമായി കൈകാര്യം ചെയ്യേണ്ട അവസ്ഥയിലാണ് ഇംഗ്ലണ്ടിലെ ആശുപത്രികള്‍.
എമര്‍ജന്‍സി, പ്ലാന്‍ ചെയ്ത ഡേ-കേസ് രോഗികള്‍ എന്നിവരുടെ എണ്ണത്തില്‍ 2004 മുതല്‍ 40 ശതമാനത്തിലേറെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ജനസംഖ്യയിലെ പ്രായമേറിയവര്‍, അമിതവണ്ണ പ്രതിസന്ധി, പ്രമേഹം എന്നിവയാണ് ഇതിനുള്ള പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്. 2016-17 കാലത്ത് ഔട്ട്‌പേഷ്യന്റ്‌സ് 11 ദിവസം അധികം കാത്തിരുന്നപ്പോള്‍ ചികിത്സയ്ക്കുള്ള ശരാശരി സമയം 2007-08 കാലത്ത് 37 ദിവസമെന്നത് ഇപ്പോള്‍ 48 ദിവസത്തിലേക്ക് കുതിച്ചുചാട്ടം നടത്തി.
എന്‍എച്ച്എസില്‍ കുമിഞ്ഞുകൂടുന്ന സമ്മര്‍ദത്തെക്കുറിച്ചാണ് യോര്‍ക്ക് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ അക്കമിട്ട് നിരത്തിയത്. ഒരു ദശകത്തിനിടെ എ&ഇയിലെ എമര്‍ജന്‍സി സന്ദര്‍ശനങ്ങളില്‍ 9 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. സമ്മര്‍ദങ്ങള്‍ക്കിടയിലും എന്‍എച്ച്എസ് ജീവനക്കാര്‍ പൊരുതി വിജയിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. സാമ്പത്തിക ഘടന വിപുലമാകുന്നതിന് അനുസൃതമായി എന്‍എച്ച്എസിന്റെ പ്രവര്‍ത്തന മികവും വളര്‍ന്നിട്ടുണ്ട്. 'എന്‍എച്ച്എസ് എല്ലാ സെക്ടറുകളിലും ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്ന അവസ്ഥയിലാണ്. ഇതിന്റെ പ്രൊഡക്ടിവിറ്റിയും ഉയര്‍ന്നു. കുറച്ച് ശ്രോതസ്സുകള്‍ ഉപയോഗിച്ച് കൂടുതല്‍ പണിയെടുക്കുകയാണ് എന്‍എച്ച്എസ്. എന്‍എച്ച്എസ് ജീവനക്കാര്‍ സമ്മര്‍ദത്തില്‍ ചെയ്യുന്ന സേവനം അതിശയിപ്പിക്കുന്നതാണ്', പഠനം നയിച്ച ഡോ. അഡ്രിയാന കാസ്‌റ്റെലി പറയുന്നു.
എന്‍എച്ച്എസ് ജീവനക്കാരുടെ ജോലിക്കുള്ള ആദരവാണ് ഈ പഠനമെന്നായിരുന്നു എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സിന്റെ പ്രതികരണം. എന്നാല്‍ ജീവനക്കാരുടെ പെടാപ്പാട് കുറയ്ക്കാനുള്ള നടപടികളെക്കുറിച്ച് ഒരക്ഷരം മിണ്ടിയതുമില്ല.