ഭാഗ്യം എല്ലായ്‌പ്പോഴും കൂടെ ഉണ്ടാകണമെന്നില്ല. ചിലപ്പോള്‍ അത് നമ്മളെ തുണക്കും, മറ്റു ചിലപ്പോള്‍ തോല്‍പ്പിക്കുകയും ചെയ്യും. ശ്രീലങ്കയില്‍ നടന്ന തീവ്രവാദി അക്രമണങ്ങളില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് സഹോദരങ്ങളുടെ അവസ്ഥയും ഇതുതന്നെ. ആദ്യ സ്‌ഫോടനത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടതിന്റെ ആശ്വാസം വിട്ടുമാറും മുന്‍പ് രണ്ടാം സ്‌ഫോടനത്തില്‍ അവരുടെ ജീവന്‍ പൊലിയുകയായിരുന്നു.
19-കാരന്‍ ഡാനിയല്‍ ലിന്‍സെ, ഇളയ സഹോദരി 15 വയസ്സുകാരി അമേലി എന്നിവര്‍ കൊളംബോയിലെ ഷാന്‍ഗ്രില ഹോട്ടലില്‍ പിതാവ് മാത്യൂവിനൊപ്പം പ്രഭാതഭക്ഷണം കഴിക്കവെയാണ് സ്‌ഫോടനമുണ്ടായത്. നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പുള്ള ഭക്ഷണം കഴിക്കലിനിടെയാണ് ജീവനെടുത്ത സ്‌ഫോടനം നടന്നത്.
ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചപ്പോള്‍ കൗമാരക്കാര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു, പക്ഷെ സ്‌ഫോടന സ്ഥലത്ത് നിന്നും രക്ഷപ്പെടാനായി ഇടനാഴിയിലേക്ക് ഓടിയെത്തിയപ്പോള്‍ മറ്റൊരു ചാവേര്‍ രണ്ടാം സ്‌ഫോടനം നടത്തി. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ഇവര്‍ക്ക് സാധിച്ചില്ല. ഇതോടെ ഈസ്റ്റര്‍ ദിനത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ മരിച്ച മൂന്നൂറോളം പേരില്‍ ഈ സഹോദരങ്ങളും ഇടംപിടിച്ചു.
എട്ട് ബ്രിട്ടീഷുകാരാണ് ലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ തീവ്രവാദി അക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ടൂറിസ്റ്റുകളെയും, ഈസ്റ്റര്‍ പ്രാര്‍ത്ഥനകള്‍ക്കെത്തിയ ക്രിസ്ത്യന്‍ വിശ്വാസികളെയും ലക്ഷ്യംവെച്ചാണ് സ്‌ഫോടന പരമ്പര അരങ്ങേറിയത്. ഡസന്‍ കണക്കിന് കുട്ടികളും കൊല്ലപ്പെട്ടു. സ്‌ഫോടനത്തെത്തുടര്‍ന്ന് ദ്വീപ് രാഷ്ട്രം അടിയന്തരാവസ്ഥയിലാണ്. തീവ്രവാദികള്‍ ശക്തി പ്രാപിക്കുന്നതായും രാജ്യത്ത് അക്രമണം നടത്തുകയും ചെയ്യുമെന്ന് രാഷ്ട്രീയ നേതൃത്വത്തിന് മൂന്ന് വര്‍ഷം മുന്‍പ് തന്നെ വിവരം ലഭിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ മൂലം ഇതൊന്നും അധികൃതര്‍ കാര്യമാക്കിയില്ല.
ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തീവ്രവാദി അക്രമണങ്ങളെക്കുറിച്ച് അടുത്തിടെ വിവരം നല്‍കിയിരുന്നതായും പക്ഷെ ഇത് കാര്യമാക്കിയില്ലെന്നും ലങ്കന്‍ പ്രധാനമന്ത്രി സമ്മതിച്ചിരുന്നു. ഇപ്പോള്‍ ശ്രീലങ്കയില്‍ നടത്തുന്ന തെരച്ചിലുകളില്‍ കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ തെരുവുകളില്‍ നിന്നും കണ്ടെടുക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. 87 ഡിറ്റണേറ്ററുകളും, 110എല്‍ബി സ്‌ഫോടന വസ്തുക്കള്‍ നിറച്ച ഒരു പൈപ്പ് ബോംബുമാണ് കണ്ടെടുത്തിരിക്കുന്നത്.