ഫ്യുവല്‍ റീട്ടെയ്‌ലര്‍മാര്‍ നാട്ടുകാരെ പിഴിഞ്ഞ് കൊള്ളലാഭം കൊയ്യുന്നതായി പരാതി. ഹോള്‍സെയില്‍ വിലയിലെ കുറവ് മോട്ടോറിസ്റ്റുകള്‍ക്ക് കൈമാറാതെ റീട്ടെയിലര്‍മാര്‍ 5 മില്ല്യണ്‍ പൗണ്ട് ദിവസേന അധിക ലാഭം ഉണ്ടാക്കിയെന്നാണ് കണക്ക്. നാല് വര്‍ഷത്തിലേറെയായി ഇന്ധന വിലയെക്കുറിച്ച് നടത്തിയ ഓഡിറ്റിലാണ് ഇതുവഴി 2015 ജനുവരി മുതല്‍ ഓയില്‍ കമ്പനികള്‍ 8 ബില്ല്യണ്‍ പൗണ്ട് അധികമായി നേടിയെന്ന് കണ്ടെത്തിയത്. ഈ കാലയളവില്‍ ശരാശരി ലിറ്ററിന് 4 പെന്‍സ് അല്ലെങ്കില്‍ ടാങ്കിന് 2.20 പൗണ്ട് അധികം ചെലവാക്കേണ്ടി വന്നിട്ടുണ്ട്. ചാഞ്ചാടുന്ന ക്രൂഡ് ഓയില്‍ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇത് അധികമായി ഈടാക്കിയതാണ്.
ലക്ഷക്കണക്കിന് വരുന്ന മോട്ടോറിസ്റ്റുകളെ ചൂഷണം ചെയ്ത് ലാഭം കൊയ്യുകയാണ് ഇന്‍ഡസ്ട്രി ചെയ്യുന്നതെന്ന് ക്യാംപെയിന്‍ ഗ്രൂപ്പായ ഫെയര്‍ ഫ്യുവല്‍ യുകെ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് വ്യക്തമാക്കി. ഈസ്റ്റര്‍ ദിനത്തില്‍ ഉയര്‍ന്ന ഇന്ധന നിരക്ക് ഈടാക്കുന്നതായി പരാതി ഉയരുന്നതിന് ഇടെയാണ് റിപ്പോര്‍ട്ട് എത്തുന്നത്. ലണ്ടനില്‍ തന്നെ ഏതാനും മൈല്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന പമ്പുകളിലെ നിരക്കുകളില്‍ 22 പൗണ്ട് വരെ വില വ്യത്യാസം ഉണ്ടായെന്നാണ് കണക്ക്. കഴിഞ്ഞ ദിവസം ടോട്ടനാമിലെ ആസ്ദ ഫില്ലിംഗ് സ്റ്റേഷനില്‍ അണ്‍ലീഡഡ് പെട്രോളിന് 118.7 പെന്‍സായിരുന്നു ചാര്‍ജ്ജ്. അതേസമയം സൗത്ത് കെന്‍സിംഗ്ടണിലെ ഗള്‍ഫ് സ്റ്റേഷനില്‍ 158.9 പെന്‍സായിരുന്നു വില.
ഹോള്‍സെയില്‍ വില കുറയുമ്പോള്‍ നിരക്ക് കുറയ്ക്കുന്നതില്‍ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തുന്നത് വര്‍ഷങ്ങളായുള്ള പരാതിയാണ്. എന്നാല്‍ വില വര്‍ദ്ധിച്ചാല്‍ യാതൊരു അമാന്തവും കൂടാതെ ഇത് കൂട്ടുകയും ചെയ്യും. റീട്ടെയിലര്‍മാര്‍ മാന്യമായ രീതിയില്‍ വില നിശ്ചയിക്കുന്നുവെന്ന് ഉറപ്പിക്കാന്‍ സ്വതന്ത്ര പമ്പ് പ്രൈസ് റെഗുലേറ്റര്‍ വേണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. നിലവില്‍ ഇത് പരിശോധിക്കാന്‍ സംവിധാനം ഇല്ലാത്തതിനാല്‍ സ്ഥിതി ചൂഷണം ചെയ്ത് പരമാവധി ലാഭം കൊയ്യുകയാണ് കമ്പനികളുടെ രീതി.
മോട്ടോറിസ്റ്റുകളെ കറവ പശുക്കളായി ഉപയോഗിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് പാര്‍ലമെന്ററി ഫ്യുവല്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാനും ടോറി എംപിയുമായ കിര്‍സ്റ്റീന്‍ ഹെയര്‍ പറഞ്ഞു. സംഭവം ചര്‍ച്ച ചെയ്യാന്‍ ഇവര്‍ ട്രഷറി എക്‌സ്‌ചെക്കര്‍ സെക്രട്ടറി റോബര്‍ട്ട് ജെന്റിക്കിനെ കാണുന്നുണ്ട്.