വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് സന്തോഷത്തോടെയാണ് അന്ന് ഗ്ലാസ്‌ഗോയ്ക്ക് സമീപമുള്ള ഇന്‍വെര്‍ക്ലൈഡ് റോയല്‍ ഹോസ്പിറ്റലിലെ തന്റെ ആദ്യത്തെ നൈറ്റ് ഷിഫ്റ്റിനായി യുവ ഡോക്ടര്‍ ലോറന്‍ യാത്രയായത്. മാതാപിതാക്കളുമായി ഏറെ അടുപ്പമുണ്ടായതിനാല്‍ ജോലിയ്ക്ക് ഇടയിലും, ജോലി തീര്‍ത്ത് മടങ്ങുമ്പോഴുമെല്ലാം ഫോണില്‍ ബന്ധപ്പെടുന്ന പതിവുണ്ടായിരുന്നു. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് രാവിലെ 8.30ന് തിരികെ പോരുകയാണെന്ന് അറിയിച്ച ശേഷം ആ മാതാപിതാക്കള്‍ പിന്നെ മകളെ ജീവനോടെ കണ്ടില്ല. പ്രതീക്ഷിച്ച സമയം കഴിഞ്ഞ് കാണാതെ വന്നതോടെ 23-കാരി ഡോക്ടറെ അന്വേഷിച്ചിറങ്ങിയ അവര്‍ക്ക് 18 മൈല്‍ മാത്രം അകലെ അപകടത്തില്‍ മകള്‍ കൊല്ലപ്പെട്ടെന്ന ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയാണ് കാത്തിരുന്നത്.
മറ്റ് വാഹനങ്ങളൊന്നും അപകടത്തില്‍ പെട്ടിരുന്നില്ല. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് യാത്ര ചെയ്യവെ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് പിതാവിനെ അറിയിച്ചു. യുവ ഡോക്ടര്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. എന്നാല്‍ ഒഴിവാക്കാമായിരുന്ന ഒരു മരണമാണ് മകള്‍ക്ക് നേരിട്ടതെന്ന് ആ പിതാവ് വിശ്വസിക്കുന്നു. ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടമാക്കുന്ന ഒരു സിസ്റ്റത്തിന്റെ ഇരയാണ് ലോറനെന്നാണ് പിതാവ് പറയുന്നത്. ഡോക്ടര്‍മാരുടെയും രോഗികളുടെയും ജീവനാണ് ഇതില്‍ പൊലിയുന്നത്.
അപകടത്തിലേക്ക് നീങ്ങിയ ആഴ്ചകളില്‍ ലോറന്‍ പത്ത് ദിവസം അടുപ്പിച്ച് ജോലി ചെയ്തിരുന്നു. ഏകദേശം 91 മണിക്കൂര്‍ വരും ഇത്. പിന്നാലെ 12 ദിവസം അടുപ്പിച്ച് 107 മണിക്കൂര്‍ ജോലിയും ചെയ്തു. മെഡിസിന് പകരം നിയമമോ, ആര്‍ക്കിടെക്ചറോ, അക്കൗണ്ടന്‍സിയോ പഠിച്ചെങ്കില്‍ ലോറന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്നാണ് സഹജീവനക്കാരിയായ ജൂനിയര്‍ ഡോക്ടര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.
പുതിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്‍എച്ച്എസ് ഡ്യൂട്ടിയില്‍ പ്രവേശിച്ച സമയത്താണ് ലോറന്റെ കഥ ഓര്‍മ്മപ്പെടുത്തലായി പുറത്തുവരുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സമ്മര്‍ദത്തിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. 2012-ലെ കണക്ക് പ്രകാരം ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരില്‍ പകുതി പേരും പ്രവൃത്തിസമയത്തിന് പുറത്ത് ജോലി ചെയ്യേണ്ടി വരുന്നുണ്ട്. കാല്‍ഭാഗം പേര്‍ക്കും കൃത്യമായ ഉറക്കം പോലും ലഭിക്കാതെ പോകുന്നു. പത്തും, പന്ത്രണ്ടും ദിവസം അടുപ്പിച്ച് ജോലിക്കെത്തുന്ന ഡോക്ടര്‍മാര്‍ തുടര്‍ന്നും അപകടങ്ങളുടെ ഭീഷണിയിലാണ്. സ്‌കോട്ടിഷ് സര്‍ക്കാര്‍ മാത്രമാണ് നൈറ്റ് ഷിഫ്റ്റുകളുടെ എണ്ണം ചുരുക്കി ഡോക്ടര്‍മാര്‍ക്കൊപ്പം നിന്നത്.