ആംബുലന്‍സ് എത്തിച്ചേരാന്‍ വൈകിയതോടെ കാര്‍ഡിയാക് അറസ്റ്റ് നേരിട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. എട്ട് മിനിറ്റിനുള്ളില്‍ ആംബുലന്‍സ് സ്ഥലത്തെത്തണമെന്ന് ജിപി ആവശ്യപ്പെട്ടെങ്കിലും വാഹനത്തിനായി വീണ്ടും ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതോടെയാണ് 12-കാരിയുടെ ജീവന്‍ പൊലിഞ്ഞത്.
ഒരാഴ്ചയോളം 12-കാരി ഫിഫോണ്‍ ജോണ്‍സ് ശര്‍ദ്ദിലും, ക്ഷീണവും പ്രകടിപ്പിച്ചതോടെയാണ് ആശങ്കാകുലയായ അമ്മ മകളെ ലോക്കല്‍ ഡോക്ടറുടെ അരികില്‍ എത്തിക്കുന്നത്. വെയില്‍സ് കാര്‍ഡിഫിലാണ് ഈ കുടുംബം താമസിക്കുന്നത്. ഡോക്ടറുടെ സമീപം എത്തുമ്പോള്‍ ഹൃദയമിടിപ്പിന്റെ വേഗത വന്‍തോതില്‍ കൂടിയും, വേഗത്തില്‍ ശ്വാസമെടുക്കുന്ന അവസ്ഥയും, രേഖപ്പെടുത്താന്‍ പോലും കഴിയാത്ത രക്തസമ്മര്‍ദവുമാണ് ഫിഫോണിനുണ്ടായിരുന്നത്.
അടിയന്തരമായി കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ 8 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് സ്ഥലത്തെത്തണമെന്ന് ജിപി അഭ്യര്‍ത്ഥിച്ചിരുന്നതായി ഇന്‍ക്വസ്റ്റ് വ്യക്തമാക്കി. അപൂര്‍വ്വമായ ആഡിസണ്‍സ് രോഗം നേരിട്ടിരുന്ന ഫിഫോണിന്റെ കിഡ്‌നികളിലെ അഡ്രിനല്‍ ഗ്ലാന്‍ഡുകള്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന അവസ്ഥയായിരുന്നു. തനിക്ക് എവിടെയെങ്കിലും കിടക്കണമെന്ന് പറഞ്ഞാണ് കുട്ടി എത്തിയതെന്ന് ജിപി ഡോ. നിക്കോള ലീസണ്‍ പറഞ്ഞു.
പരിശോധനകളില്‍ ഫിഫോണ്‍ നിര്‍ജ്ജലീകരണം നേരിടുന്നതായി സംശയിച്ചാണ് ഡോക്ടര്‍ ആംബുലന്‍സ് വിളിച്ചത്. എന്നാല്‍ പുതിയ സിസ്റ്റത്തില്‍ ഇത്രയും വേഗം ആംബുലന്‍സ് ലഭ്യമാക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. എന്നാലും പരമാവധി ശ്രമിക്കാമെന്ന് ഓപ്പറേറ്റര്‍ പറഞ്ഞു. പക്ഷെ പ്രതീക്ഷിച്ച വേഗത്തില്‍ ഇത് നടപ്പായില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
കൂടാതെ കുട്ടിക്ക് ഓക്‌സിജന്‍ നല്‍കുന്നതിനിടെ ശരിക്കും കാര്‍ഡിയാക് അറസ്റ്റ് ആണോയെന്ന് ഒരുവട്ടം കൂടി ഉറപ്പിക്കാന്‍ ആംബുലന്‍സ് സര്‍വ്വീസ് ആവശ്യപ്പെട്ടു. അവസാനം ആംബുലന്‍സില്‍ കുട്ടിയെ വെയില്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ അവസ്ഥ തന്നെ സ്തംബ്ദയാക്കിയെന്ന് ജിപി ഡോ. നിക്കോള ലീസണ്‍ പറഞ്ഞു. കൃത്യസമയത്ത് എത്തിക്കാന്‍ സാധിച്ചെങ്കില്‍ ജീവന്‍ പോകാതെ കാക്കാന്‍ കഴിയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ച് പറയുന്നു.