സൗദി അറേബ്യയിലെ രണ്ട് എണ്ണശുദ്ധീകരണ ശാലകള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ അക്രമങ്ങളെത്തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ പ്രത്യാഘാതങ്ങളില്‍ പെട്രോള്‍ വില കുതിച്ചുയരുമെന്ന് ആശങ്ക. അക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ കൈകളാണെന്ന് സ്ഥിരീകരിക്കാന്‍ അമേരിക്ക കാത്തിരിക്കുന്നതിനാല്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇതോടെ ക്രൂഡ് ഓയില്‍ വില ബാരലിന് 10 ഡോളര്‍ വില വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. പമ്പുകളില്‍ ലിറ്ററിന് 3 മുതല്‍ 4 പെന്‍സ് വരെ വില വര്‍ദ്ധനയില്‍ ഇത് കലാശിക്കും.
നിലവില്‍ ബാരലിന് 60 ഡോളറിന് മുകളിലാണ് വ്യാപാരം. അടുത്ത ഏതാനും ആഴ്ചകളില്‍ സൗദി അറേബ്യ കുറവ് വരുന്ന സപ്ലൈ പരിഹരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇത് 100 ഡോളറിലേക്ക് കുതിച്ചെത്തുമെന്നാണ് മുന്നറിയിപ്പ്. അതിനര്‍ത്ഥം പമ്പുകളില്‍ എത്തുന്ന ജനങ്ങളുടെ പോക്കറ്റ് കീറുമെന്ന് തന്നെ! ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദിയില്‍ നടന്ന അക്രമണത്തിന് പിന്നാലെ ദിവസത്തില്‍ പത്ത് മില്ല്യണ്‍ ബാരലിന്റെ ഉത്പാദനമാണ് കുറഞ്ഞത്.
ഇത് സാധാരണ ഗതിയിലെത്താന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പത്ത് ഹൈടെക് ഡ്രോണുകളാണ് ലോകത്തിലെ വലിയ റിഫൈനറിയില്‍ മിസൈല്‍ അക്രമണം നടത്തിയത്. ഇതോടെ വാഷിംഗ്ടണും, തെഹ്‌റാനും തമ്മിലുള്ള വാക്‌പോരും രൂക്ഷമായി. ഇറാന് നേരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് മയപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഡ്രോണ്‍ അക്രമണങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.
യെമനിലെ ഹൂതി വിമതരാണ് അരാംകോയിലെ അക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഇറാന് നേര്‍ക്ക് വിരല്‍ചൂണ്ടാനാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തയ്യാായത്. സമ്മര്‍ദം ചെലുത്താനുള്ള തന്ത്രം പരാജയപ്പെട്ടപ്പോള്‍ നുണകളുമായി വരികയാണെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചു. കൂടാതെ യുദ്ധത്തിന് തയ്യാറെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് എയ്‌റോസ്‌പേസ് ഫോഴ്‌സ് മേധാവിയും കൂട്ടിച്ചേര്‍ത്തു.