സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന് ഭീഷണിയുമായി അമേരിക്ക രംഗത്ത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതര്‍ ഏറ്റെടുത്തെങ്കിലും തങ്ങള്‍ അത് വിശ്വസിക്കുന്നില്ലെന്നും പിന്നില്‍ ഇറാനാണെന്നുമാണ് അമേരിക്കയുടെ ആരോപണം. ആക്രമണം യെമനില്‍ നിന്നാണെന്നതിന്റെ തെളിവുകളില്ലെന്നും എല്ലാ വിരലുകളും ചൂണ്ടുന്നത് ഇറാനിലേക്കാണെന്നും അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
ഇറാന്റെ പേരെടുത്തു പറയാതെയായിരുന്നു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ''ഇതിനു പിന്നിലെ ഉത്തരവാദികളെ ഞങ്ങള്‍ക്കറിയാം എന്ന് പറയാന്‍ കാരണങ്ങളുണ്ട്. ഞങ്ങള്‍ തിര നിറച്ച് തയ്യാറായി നില്‍ക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരാണെന്നാണ് സൗദി വിശ്വസിക്കുന്നതെന്ന് അറിയാന്‍വേണ്ടി കാത്തിരിക്കുകയാണ്' ട്രംപ് ട്വിറ്ററില്‍ കുറിച്ചു. വിഷയത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഇടപെടലുണ്ടാവുമെന്ന വ്യക്തമായ സൂചനയാണ് ട്രംപിന്റെ വാക്കുകളെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതാദ്യമായാണ് അമേരിക്കന്‍ സേന പ്രതികരിക്കുമെന്ന സൂചന ട്രംപ് നല്‍കുന്നത്.ആക്രമണത്തിന്റെ ഉപഗ്രഹചിത്രങ്ങളും അമേരിക്ക പുറത്തുവിട്ടു. ചിത്രങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ആക്രമണം ഉണ്ടായിരിക്കുന്നത് ഇറാന്റെയോ ഇറാക്കിന്റെയോ ഭാഗത്തുനിന്നാണെന്നും യെമന്റെ ഭാഗത്തുനിന്നാണെന്ന് കരുതുന്നില്ലെന്നും അധികൃതര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. അരാംകോയ്ക്കു നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരാണെന്നു സൗദി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഭീകരാക്രമണത്തിനെതിരെ തിരിച്ചടിക്കാന്‍ സൗദിക്ക് പ്രാപ്തിയുണ്ടെന്നും തങ്ങള്‍ അതിനു തയ്യാറാണെന്നും ട്രംപിനോട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞദിവസം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം, അമേരിക്കയുടെ ആരോപണങ്ങളെല്ലാം ഇറാന്‍ നിഷേധിച്ചു. അര്‍ത്ഥമില്ലാത്ത ആരോപണങ്ങളാണ് യു.എസ് ഇറാനെതിരെ ഉന്നയിക്കുന്നതെന്നും ഇറാനെതിരായ ആക്രമണങ്ങളെ ന്യായീകരിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ആരോപണങ്ങളെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.