പാലാരിവട്ടം മേല്‍പാലം പുതുക്കിപ്പണിയാന്‍ ചിലവു വരുന്ന 18 കോടി രൂപ നിര്‍മാതാക്കളായ ആര്‍ഡിഎസ് പ്രോജക്ടില്‍ നിന്ന് ഈടാക്കും. ഭാവിയില്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍മാണത്തില്‍ നിന്നു തടയാന്‍ ആര്‍ഡിഎസിനു മരാമത്ത് വകുപ്പ് വിലക്കേര്‍പ്പെടുത്തും. അതേസമയം, നിലവില്‍ ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആലപ്പുഴ ബൈപാസ് നിര്‍മാണം, കഴക്കൂട്ടം മേല്‍പാല നിര്‍മാണം എന്നിവ തടസ്സപ്പെടില്ല.
പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണ കരാറില്‍ തന്നെ പാലത്തിനുണ്ടാകുന്ന കേടുപാടുകള്‍ ഏജന്‍സി സ്വയം തീര്‍ക്കുകയോ സര്‍ക്കാര്‍ മറ്റാരെയെങ്കിലും നിയോഗിച്ചു പണി നടത്തിയാല്‍ ആവശ്യമായ തുക തിരികെ നല്‍കുകയോ വേണമെന്നു വ്യവസ്ഥയുണ്ട്. ഇ.ശ്രീധരന്‍ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 18 കോടിയാണു തകരാറുകള്‍ പരിഹരിക്കാനുള്ള ചെലവ്. നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
മേല്‍പാല നിര്‍മാണത്തില്‍ കമ്പനി നേരിട്ടറിഞ്ഞോ അല്ലാതെയോ ഗുരുതര വീഴ്ച വരുത്തിയെന്നാണു വിദഗ്ധ റിപ്പോര്‍ട്ടുകളില്‍ വ്യക്തമായത്. പാലങ്ങളുടെ കോണ്‍ക്രീറ്റ് മിക്‌സ് നിലവാരം എം 35 ആകണമെന്നാണ് ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നിബന്ധന. ഇതു പരമാവധി 32 വരെ മാത്രമേ താഴാന്‍ പാടുള്ളൂ. എന്നാല്‍, പാലാരിവട്ടം പാലത്തിന്റേത് എം 22 ആണെന്നാണു കണ്ടെത്തല്‍. സ്വകാര്യ കമ്പനികളില്‍ നിന്നു നിലവാര പരിശോധനയില്ലാതെ കോണ്‍ക്രീറ്റ് മിക്‌സ് വാങ്ങി ഉപയോഗിച്ചതാണു പ്രശ്‌നമായതെന്നും സൂചനയുണ്ട്. കമ്പി ആവശ്യത്തിനില്ലെന്നും ബെയറിങ് ഘടിപ്പിച്ചപ്പോള്‍ പരസ്പരം മാറിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ആര്‍ഡിഎസിന്റെ കേരളത്തിലെ മറ്റു നിര്‍മാണങ്ങള്‍ക്കൊന്നും അപാകതയില്ലെന്നും മരാമത്ത് വകുപ്പ് പറഞ്ഞു. ആലപ്പുഴ, കൊല്ലം ബൈപാസ് നിര്‍മാണക്കരാര്‍ ആര്‍ഡിഎസ് സംയുക്ത കമ്പനിയാണ് ഏറ്റെടുത്തത്. മരാമത്ത് വകുപ്പ് വിലക്കേര്‍പെടുത്തിയാലും ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്ന കഴക്കൂട്ടം മേല്‍പാലം നിര്‍മാണത്തെയും ബാധിക്കില്ല.