CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 51 Minutes 1 Seconds Ago
Breaking Now

യുക്മ സൗത്ത് ഈസ്റ്റ് റീജ്യണല്‍ കമ്മിറ്റി രാജിവെച്ചു; റീജ്യണിലെ പ്രബല അസോസിയേഷനുകള്‍ പുറത്തേക്ക്

യുക്മയുടെ 24 അംഗ അസോസിയേഷനുകള്‍ ഉള്ള സൗത്ത് ഈസ്റ്റ് റീജ്യണിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ അംഗീകരിക്കാന്‍ നാഷണല്‍ കമ്മിറ്റി തയ്യാറായിട്ടില്ല

യുക്മ സൗത്ത് ഈസ്റ്റ് റീജ്യണല്‍ തെരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട്  ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ റീജ്യണില്‍ ദേശീയ നേതൃത്വം ഏകപക്ഷീയമായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് യുക്മയുടെ സൗത്ത് ഈസ്റ്റ് റീജ്യണല്‍ കമ്മിറ്റി രാജിവെച്ചു. ഒക്ടോബര്‍ 26 ശനിയാഴ്ച റീജ്യണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന കലാമേളയ്ക്ക് ബദലായി ഒരു വ്യക്തി നടത്തുന്ന  കലാമേളയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദേശീയ ഭാരവാഹികള്‍ പങ്കെടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജി. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ച് റീജ്യണില്‍ ഒരു കലാമേള  എന്ന റീജ്യണല്‍ കമ്മറ്റിയുടെ നിര്‍ദ്ദേശത്തോട് നേതൃത്വം വഴങ്ങാതെ വന്നതോടെ രാജിവെച്ചു പുറത്തു പോകുന്നതാണ് അഭികാമ്യം എന്ന് റീജ്യണല്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

ഒരു റീജ്യണില്‍ രണ്ടു കലാമേളകള്‍ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായ അസോസിയേഷനുകള്‍ തങ്ങളുടെ കുട്ടികളെ കലാമേളയ്ക്ക്  അയക്കാന്‍ വൈമനസ്യം കാണിച്ചതോടെ അംഗ അസോസിയേഷനുകളുമായും യുക്മ പ്രതിനിധികളുമായും റീജ്യണല്‍ കമ്മിറ്റി ചര്‍ച്ച നടത്തുകയും അഭിപ്രായം ആരായുകയും ചെയ്തിരുന്നു. തങ്ങള്‍ തെരഞ്ഞെടുത്ത റീജ്യണല്‍ കമ്മിറ്റിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത യുക്മ ദേശീയ നേതൃത്വം ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് അസോസിയേഷനുകള്‍ അഭിപ്രായപ്പെട്ടു. യുകെ മലയാളികള്‍ പടുത്തുയര്‍ത്തിയ യുക്മ എന്ന പ്രസ്ഥാനത്തെ കേവലം ചില വ്യക്തികളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യുന്ന പ്രവണത യുക്മയെ ശിഥിലമാക്കുമെന്നു റീജ്യന്റെ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

യുക്മയുടെ ഏറ്റവും ശക്തവും 24 അംഗ അസോസിയേഷനുകള്‍ ഉള്ളതുമായ സൗത്ത് ഈസ്റ്റ് റീജ്യണിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ അംഗീകരിക്കാന്‍ നാഷണല്‍ കമ്മിറ്റി നാളിതുവരെ  തയ്യാറായിട്ടില്ല. റീജ്യന്റെ സെക്രട്ടറി പലതവണ അയച്ച ഇമെയിലുകള്‍ക്ക് മറുപടി അയക്കാനോ, ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനോ തയ്യാറാകാത്ത ദേശീയ നേതൃത്വത്തിന്റെ ധിക്കാരപരമായ സമീപനം തങ്ങളെയും, തങ്ങളെ തെരഞ്ഞെടുത്തവരെയും വെല്ലുവിളിക്കുന്നതാണ്. യുക്മയുടെ ഭരണഘടനയില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ലാത്ത റീജ്യണല്‍ ഭാരവാഹികളുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചു പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ഇപ്പോഴത്തെ ദേശീയ പ്രസിഡന്റും വൈസ് പ്രസിഡന്റുമാണ് റീജ്യന്റെ പ്രവര്‍ത്തനങ്ങളെ ഇത്രയധികം താറുമാറാക്കിയത് എന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. 

റീജ്യണല്‍ കമ്മിറ്റി കൂടി പ്രസിഡന്റ് മാറിനിന്ന് വൈസ് പ്രസിഡന്റ് താത്കാലിക ചുമതലയേറ്റു  ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി റീജ്യന്‍ മുന്നോട്ടു പോയപ്പോള്‍ വിറളി പൂണ്ട നേതൃത്വം തോറ്റ സ്ഥാനാര്‍ത്ഥിയെ  മുന്‍നിര്‍ത്തി ബദല്‍ കലാമേള നടത്തിയതാണ് റീജ്യണല്‍ കമ്മിറ്റിയെ ചൊടിപ്പിച്ചത്. രണ്ടു കലാമേളകള്‍ ഒഴിവാക്കി ഒരു കലാമേള സംയുക്തമായി നടത്തുവാന്‍  മധ്യസ്ഥര്‍ വഴി നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും റീജ്യണല്‍ ഭാരവാഹികളെ അംഗീകരിക്കുവാനോ റീജ്യന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുവാനോ തങ്ങള്‍ തയ്യാറല്ലെന്ന് ദേശീയ ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു.

റീജ്യണിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തപക്ഷം യുക്മയുടെ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നു പല അംഗ അസോസിയേഷനുകളും അഭിപ്രായപ്പെട്ടിട്ടും യാതൊരുവിധ നീക്കങ്ങളും ദേശീയ നേതൃത്വത്തില്‍ നിന്നും ഉണ്ടാകാത്തത് വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ യുക്മയില്‍ നിന്നും പുറത്തുപോരുമെന്നു കാണിച്ച് റീജ്യണിലെ പ്രബലമായ അസോസിയേഷനുകള്‍ നേതൃത്വത്തിന് കത്തെഴുതിക്കഴിഞ്ഞു.

ഭൂരിപക്ഷം വരുന്ന അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ കായികമേളയും, ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റും നടത്തി തങ്ങളുടെ പ്രവര്‍ത്തനമികവ് തെളിയിച്ച റീജ്യണല്‍ കമ്മിറ്റിയാണ് ഇപ്പോള്‍ പടിയിറങ്ങുന്നത്. ഇതുവരെയുള്ള റീജ്യന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാ അസോസിയേഷനുകളോടും യുക്മ പ്രതിനിധികളോടും ഭാരവാഹികള്‍ നന്ദി അറിയിച്ചു. ഭാരവാഹിത്വത്തില്‍നിന്നും പുറത്തുപോവുകയാണെങ്കിലും യുക്മയുടെ വളര്‍ച്ചക്കും ശാക്തീകരണത്തിനും എന്നും യുക്മയ്‌ക്കൊപ്പം ഒറ്റക്കെട്ടായി തങ്ങള്‍ ഉണ്ടായിരിക്കും. യുക്മയില്‍ രാക്ഷ്ട്രീയവും മറ്റു നിക്ഷിപ്തതാല്പര്യങ്ങളും കയറിക്കൂടുന്നത് യുക്മ എന്ന മഹാപ്രസ്ഥാനത്തിന്റെ നാശത്തിനു കാരണമാകുമെന്നും ഇത്തരം ദുഷ്പ്രവണതകളെ ഒഴിവാക്കി എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള വേദി സൃഷ്ടിക്കാന്‍ യുക്മയെ സ്‌നേഹിക്കുന്ന എല്ലാവരും തയ്യാറാകണമെന്നും രാജി പ്രഖ്യാപനവേളയില്‍ റീജ്യണല്‍ ഭാരവാഹികള്‍ അറിയിച്ചു.

ആക്ടിങ് പ്രസിഡന്റ്-  ജോമോന്‍ ചെറിയാന്‍, സെക്രട്ടറി- ജിജോ അരയത്ത്, ട്രഷറര്‍- ജോഷി ആനിത്തോട്ടത്തില്‍, ജോയിന്റ് സെക്രട്ടറി- ലിറ്റോ കോരത്ത്, ജോയിന്റ് ട്രഷറര്‍- വരുണ്‍ ജോണ്‍, നാഷണല്‍ എക്സിക്യൂട്ടിവ്-  ലാലു ആന്റണി, നോമിനേറ്റഡ് അംഗങ്ങള്‍: ചാരിറ്റി കോര്‍ഡിനേറ്റര്‍ ബിബിന്‍ എബ്രഹാം, സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍  ബിനു ജോസ്, ആര്‍ട്സ് കോര്‍ഡിനേറ്റര്‍  സജി ലോഹിദാസ്, നേഴ്സസ് ഫോറം കോര്‍ഡിനേറ്റര്‍  സോജന്‍ ജോസഫ്, പി.ആര്‍.ഒ  സാം തോമസ് എന്നിവര്‍ അടങ്ങുന്ന റീജ്യണല്‍ കമ്മിറ്റിയാണ് രാജി വച്ചത് .

 




കൂടുതല്‍വാര്‍ത്തകള്‍.