ആദ്യത്തെ തെരഞ്ഞെടുപ്പ് ടിവി ചര്‍ച്ചയില്‍ തലനാരിഴയ്ക്ക് വിജയിച്ചുകയറി ബോറിസ് ജോണ്‍സണ്‍. ബ്രക്‌സിറ്റ് നിലപാട് വ്യക്തമാക്കാന്‍ ഒന്‍പത് തവണ വിസമ്മതിച്ച ജെറമി കോര്‍ബിനെ കാണികള്‍ പരിഹസിക്കുകയും ചെയ്തു. വോട്ട് വീഴാന്‍ മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ ഇരുനേതാക്കളും പരസ്പരം വാദങ്ങള്‍ ഉന്നയിക്കാനാണ് ശ്രദ്ധിച്ചത്. ഇരുവരും വിജയകരമായി ഇതിനെ പ്രതിരോധിച്ചെന്നും ഐടിവി പോള്‍ വ്യക്തമാക്കി.
യുഗോവ് സര്‍വ്വെയില്‍ 51 ശതമാനം പേര്‍ ബോറിസ് വിജയിച്ചതായി വിധിച്ചപ്പോള്‍ 049 ശതമാനം കോര്‍ബിന്‍ മുന്നിലെത്തിയെന്ന് അഭിപ്രായപ്പെട്ടു. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ താന്‍ ബ്രക്‌സിറ്റ് നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി ഉറപ്പിച്ച് വ്യക്തമാക്കിയത്. എന്നാല്‍ ലേബര്‍ പാര്‍ട്ടി ഇത് തട്ടിത്തെറിപ്പിക്കാനും, വൈകിക്കാനും, ഭിന്നിപ്പ് സൃഷ്ടിച്ച് മറ്റൊരു ഹിതപരിശോധന നടത്താനുമാണ് ശ്രമിക്കുന്നതെന്നും മുന്നറിയിപ്പ് നല്‍കി. 'ഏത് ഭാഗത്ത് നിന്നാണ് കോര്‍ബിന്‍ പ്രചരണം നടത്തുകയെന്ന് നമുക്ക് വ്യക്തമല്ല. അദ്ദേഹം തുടരാനോ, പുറത്തുപോകുന്നതിനെയോ പിന്തുണയ്ക്കുമോ?, ലേബര്‍ നയങ്ങളിലെ ശൂന്യത തുറന്നുകാണിക്കാന്‍ പ്രധാനമന്ത്രി ശ്രദ്ധിച്ചു.
എന്നാല്‍ ഈ ചോദ്യത്തിന് മറുപടി നല്‍കാതെ നിന്ന കോര്‍ബിന്‍ വിഷയത്തില്‍ തങ്ങള്‍ക്ക് വ്യക്തതയുണ്ടെന്നാണ് അവകാശപ്പെട്ടത്. ഈ വാദം കേട്ട് സാല്‍ഫോര്‍ഡിലെ കാണികള്‍ ചിരിച്ചു. ഇതിന് പുറമെ ഇടത് നേതാവിനെ കുരുക്കിലാക്കുന്ന മറ്റൊരു വിഷയം കൂടി ബോറിസ് ഉന്നയിച്ചു. നിക്കോള സ്റ്റര്‍ജന്റെ പിന്തുണ കൂടാതെ ലേബറിന് ഭരണം നിര്‍വ്വഹിക്കാന്‍ സാധിക്കില്ലെന്നിരിക്കെ ഇത് എസ്എന്‍പിയുടെ സ്‌കോട്ടിഷ് സ്വാതന്ത്ര്യ ഹിതപരിശോധനയ്ക്ക് പിന്തുണ നല്‍കാനുള്ള ലക്ഷ്യം കൂടി നിര്‍വ്വഹിക്കുന്നതാണെന്ന് ബോറിസ് ആരോപിച്ചു.
അതേസമയം പുതിയൊരു കരാര്‍ നേടി ആറ് മാസത്തില്‍ ഹിതപരിശോധന നടത്തി നടപ്പാക്കുമെന്നാണ് കോര്‍ബിന്‍ അവകാശപ്പെടുന്നത്. പുതിയ കരാര്‍ വേണോ, ഇയുവില്‍ തുടരണോ എന്ന ചോദ്യമാകും രണ്ടാ ഹിതപരിശോധനയില്‍ ലേബര്‍ മുന്നോട്ട് വെയ്ക്കുകയെന്നും കോര്‍ബിന്‍ കൂട്ടിച്ചേര്‍ത്തു.