ചൈനയില്‍ നിന്നും മടങ്ങിയെത്തിയ 14 പേരില്‍ അപകടകാരിയായ കൊറോണാവൈറസ് സ്ഥിരീകരിച്ച് യുകെ. പനിക്ക് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേരെ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ 800 പേരെ ബാധിച്ച് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെയില്‍ രോഗം പിടികൂടിയ വ്യക്തികള്‍ അജ്ഞാതരായി തുടരുകയാണ്. ഇവര്‍ വുഹാനില്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിവരാണെന്നാണ് കരുതുന്നത്.
വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ഇതിനകം 25 പേര്‍ മരിച്ച് കഴിഞ്ഞു. വുഹാന്‍ പ്രവിശ്യക്ക് പുറത്തുള്ള ഹുബെയില്‍ രോഗം ബാധിച്ച് ആദ്യമായി ഒരാള്‍ മരണപ്പെട്ടെന്നും അധികൃതര്‍ വ്യക്തമാക്കി. നഗരത്തില്‍ പതിനായിരത്തോളം പേര്‍ക്ക് രോഗം പിടിപെട്ടതായി വിദഗ്ധര്‍ ആശങ്കപ്പെടുന്നു. യുഎസ്, സിംഗപ്പൂര്‍, വിയറ്റ്‌നാം ഉള്‍പ്പെടെ ഒന്‍പത് വിവിധ രാജ്യങ്ങളിലേക്കും വൈറസ് എത്തിച്ചേര്‍ന്നിട്ടുണ്ട്. ചുമയും, തുമ്മലും പോലുള്ള അടുത്തിരുന്ന് ചെയ്യുന്നത് വഴി വൈറസ് മറ്റുള്ളവരിലേക്ക് പകരാമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
കൊറോണാവൈറസ് ബാധിച്ചതായി യുകെ കണ്ടെത്തിയ 14 പേരില്‍ അഞ്ച് പേര്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ പരിശോധനാഫലങ്ങള്‍ കാത്തിരിക്കുകയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പറഞ്ഞു. 14 രോഗികളെ എവിടെയൊക്കെയാണ് ചികിത്സയിലുള്ളതെന്ന് വ്യക്തമായിട്ടില്ല. സ്‌കോട്ട്‌ലണ്ടില്‍ അഞ്ച് രോഗികളുടെ പരിശോധനാഫലങ്ങള്‍ കൊറോണാവൈറസ് ബാധ തള്ളിയിട്ടില്ല. ഇവര്‍ ഗ്ലാസ്‌ഗോയിലെ ക്യൂന്‍ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും, എഡിന്‍ബര്‍ഗ് റോയല്‍ ഇന്‍ഫേര്‍മറിയിലുമാണ് ചികിത്സയിലുള്ളതെന്നാണ് കരുതുന്നത്.
വുഹാനില്‍ നിന്നും മടങ്ങിയെത്തിയ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്ള രോഗിയെ ബെല്‍ഫാസ്റ്റിലെ റോയല്‍ വിക്ടോറിയ ഹോസ്പിറ്റലിലാണ് ചികിത്സിക്കുന്നത്. പൊതുജനങ്ങളെ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടി വേണമെന്ന് മന്ത്രിമാര്‍ക്ക് മേല്‍ സമ്മര്‍ദം ഉയരുകയാണ്. അപകടകാരിയായ വൈറസ് സംബന്ധിച്ച് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് എംപിമാരുമായി സംസാരിച്ചു. ചൈനയില്‍ നിന്നുമെത്തുന്ന നേരിട്ടുള്ള വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് രോഗം ബാധിച്ചാല്‍ എന്ത് ചെയ്യുമെന്ന് വ്യക്തമായ വിവരം നല്‍കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.
ഇതിനിടെ അമേരിക്കയില്‍ രണ്ടാമതൊരു രോഗിക്ക് കൂടി കൊറോണാവൈറസ് ബാധിച്ചതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ആദ്യത്തെ രോഗിയെ വാഷിംഗ്ടണില്‍ റോബോട്ടാണ് ചികിത്സിക്കുന്നത്. ഫ് ളൂ ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ പരിചരിക്കുന്ന നഴ്‌സുമാര്‍ ജാഗ്രത പുലര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.