ബ്രിട്ടനിലെ കൊറോണാവൈറസ് മരണങ്ങള്‍ പിടികിട്ടാതെ കുതിക്കുമ്പോള്‍ ഇന്നലെ പൊലിഞ്ഞത് 181 ജീവനുകള്‍. മരണസംഖ്യ ഈ വിധം മുന്നോട്ട് പോയാല്‍ സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനകള്‍ കൂടുതല്‍ കടുപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉപദേശകര്‍ മുന്നറിയിപ്പ് നല്‍കി. ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് പുറത്തുവന്നതോടെ യുകെയില്‍ കൊറോണാവൈറസ് ഇരകളുടെ എണ്ണം 759 ആയി ഉയര്‍ന്നു. അടുത്ത മാസം മുതലാണ് നിബന്ധനകള്‍ കടുപ്പിക്കുകയെന്നാണ് വിവരം. വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കം കൂടുതല്‍ കുറയ്ക്കാന്‍ അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ പകര്‍ച്ചവ്യാധി അത്യുന്നതിയില്‍ എത്തുമ്പോള്‍ പിടിച്ചുകെട്ടുകയാണ് ലക്ഷ്യം.
വ്യായാമം ചെയ്യാന്‍ പുറത്തിറങ്ങാമെന്ന നിബന്ധനയാണ് ബ്രിട്ടീഷുകാര്‍ വന്‍തോതില്‍ ചൂഷണം ചെയ്യുന്നത്. ഇത് വീട്ടില്‍ നിന്നും മൈലുകള്‍ അകലെയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള വഴിയാക്കി മാറ്റുന്നതാണ് ഇപ്പോള്‍ തലവേദന സൃഷ്ടിക്കുന്നത്. ലണ്ടനിലെ ആശുപത്രികളാണ് മരണസംഖ്യയില്‍ മുന്നില്‍. ഇന്നലെ മാത്രം 54 പേര്‍ ഇവിടെ മരിച്ചു, 19 മരണങ്ങളുമായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഹോസ്പിറ്റല്‍സ് പിന്നാലെയുണ്ട്. വീടുകളിലും, കെയര്‍ ഹോമുകളിലും മരിച്ചവരുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടാത്തതിനാല്‍ മരണസംഖ്യ ഇതിലും കൂടുതലായിരിക്കുമെന്നാണ് ആശങ്ക.
യുകെയില്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 14,543 ആണ്. കൊറോണാവൈറസ് മഹാമാരിക്ക് ഇടയില്‍ ആളുകളോട് വീടുകളില്‍ തുടരാനും, ജീവന്‍ രക്ഷിക്കാനും അപേക്ഷിക്കുകയാണ് ഡോക്ടര്‍മാരും, നഴ്‌സുമാരും. എന്നാല്‍ സൗത്ത്‌സീ, ബോണ്‍മൗത്ത്, സോമര്‍സെറ്റ് എന്നിവിടങ്ങളില്‍ വെയില്‍ കായാന്‍ ആളുകള്‍ തുടര്‍ന്നും എത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടെ ആശുപത്രി സൗകര്യങ്ങള്‍ ഒരു വശത്ത് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും അധികൃതര്‍ ത്വരിതപ്പെടുത്തുന്നുണ്ട്. കൊറോണാ കേസുകളുടെ എണ്ണമേറിയതോടെ വെല്‍ഷ് റഗ്ബി യൂണിയന്റെ പ്രിന്‍സിപ്പാലിറ്റി സ്റ്റേഡിയം എന്‍എച്ച്എസ് വെയില്‍സിന് കൈമാറി. ഇവിടെ 2000 അധിക കിടക്കകള്‍ സജ്ജീകരിക്കുന്നതോടെ കാര്‍ഡിഫ് മേഖലയില്‍ ആശുപത്രികളുടെ സമ്മര്‍ദം കുറയ്ക്കാം.
ഇതിന് പുറമെ ബര്‍മിംഗ്ഹാം നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍, മാഞ്ചസ്റ്ററിലെ സെന്‍ഡ്രല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയും താല്‍ക്കാലിക ആശുപത്രികളാക്കി മാറ്റുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടനിലെ എക്‌സെല്‍ സെന്റര്‍ 4000 രോഗികളെ പാര്‍പ്പിക്കാനുള്ള സൗകര്യമായി ക്രമീകരിച്ചിട്ടുണ്ട്. വെയില്‍സ് കാര്‍മാര്‍തെന്‍ഷയര്‍ ലാനെലിയിലെ വെല്‍ഷ് റഗ്ബി ഗ്രൗണ്ടും താല്‍ക്കാലിക ആശുപത്രി വാര്‍ഡാക്കി മാറ്റും.