കൊറോണാവൈറസ് ബാധിച്ച രോഗികളെ ചികിത്സിച്ച യുവ എന്‍എച്ച്എസ് നഴ്‌സ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. 12 മണിക്കൂര്‍ ഷിഫ്റ്റ് പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ശേഷമായിരുന്നു ദുരന്തം. രോഗബാധിതനായ 23-കാരന്‍ ജോണ്‍ അലാഗോസിനെ ജോലി ചെയ്യുന്ന വാര്‍ഡില്‍ ജീവനക്കാരുടെ എണ്ണം കുറവുള്ളതിനാല്‍ വീട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചില്ലെന്ന് ഹൃദയം തകര്‍ന്ന നഴ്‌സിന്റെ അമ്മ പരാതിപ്പെട്ടു. കൊവിഡ്-19 വൈറസിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടമായ മൂന്നാമത്തെ നഴ്‌സാണ് ജോണ്‍. വൈറസിന് കീഴടങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ് മെഡിക്കും ഈ നഴ്‌സാണ്.
മാരകമായ വൈറസിനെതിരെ പോരാടുമ്പോഴും മകന് ശരിയായ സംരക്ഷിത വസ്ത്രങ്ങള്‍ അണിയാന്‍ സാധിച്ചിരുന്നില്ലെന്ന് അമ്മ 50-കാരി ജിനാ ഗസ്റ്റിലോ പറഞ്ഞു. കടുത്ത തലവേദനയും, ശരീരതാപനില ഉയര്‍ന്നതായും രാത്രിയില്‍ ഉടനീളം പരാതിപ്പെട്ടിരുന്നെങ്കിലും വെള്ളിയാഴ്ച നൈറ്റ് ഷിഫ്റ്റ് പൂര്‍ത്തിയാക്കിയാണ് നഴ്‌സ് േേജാണ്‍ മടങ്ങിയെത്തിയത്. ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ മറ്റ് ജീവനക്കാര്‍ മകനെ വീട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചില്ലെന്നാണ് അമ്മ ഗസ്റ്റിലോ മെയില്‍ പത്രത്തോട് വെളിപ്പെടുത്തിയത്.
വീട്ടിലെത്തിയ മകന്റെ അസ്വസ്ഥത കണ്ട് പാരാസെറ്റാമോള്‍ കഴിക്കാന്‍ പറഞ്ഞെങ്കിലും ഏതാനും മിനിറ്റുകള്‍ക്കകം കിടക്കയില്‍ നീല നിറമായി മാറുന്നതാണ് താന്‍ കണ്ടതെന്നും ഇവര്‍ വ്യക്തമാക്കി. വാട്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ കൊറോണാവൈറസ് രോഗികളെയാണ് ജോണ്‍ അലാഗോസ് ചികിത്സിച്ചിരുന്നത്. ഇവിടെ ഓക്‌സിജന്‍ സപ്ലൈ തടസ്സം നേരിട്ടതോടെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അടച്ചിട്ടിരുന്നു. ബെഡ്‌റൂമില്‍ മകന്‍ ബോധരഹിതനായി കിടക്കുന്നത് കണ്ടതോടെ 999-ല്‍ വിളിച്ചെങ്കിലും സ്ഥലത്തെത്തിയ പാരാമെഡിക്കുകള്‍ക്ക് നഴ്‌സിനെ രക്ഷിക്കാനായില്ല.
എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ജീവനക്കാരെ ജോലിയില്‍ തുടരാന്‍ ആവശ്യപ്പെടില്ലെന്നാണ് വാട്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റല്‍ പ്രതികരിച്ചത്. ജോണ്‍ ജനപ്രിയനായിരുന്നുവെന്നും, അദ്ദേഹത്തെ മിസ് ചെയ്യുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ഫിലിപ്പീന്‍സില്‍ ജനിച്ച ജോണ്‍ ചെറുപ്പത്തില്‍ തന്നെ ബ്രിട്ടനിലേക്ക് കുടിയേറി, ബ്രിട്ടീഷ് പൗരത്വവും നേടി. മകന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് അമ്മ വ്യക്തമാക്കി.
രണ്ട് നഴ്‌സുമാരാണ് ഇതിന് മുന്‍പ് കൊറോണ ബാധിച്ച് മരിച്ചത്. വാള്‍സാല്‍ മാനര്‍ ഹോസ്പിറ്റലില്‍ 36-കാരി അറീമാ നസ്രീനും, കെന്റ് ക്യൂന്‍ എലിസബത്ത് ദി ക്യൂന്‍ മതര്‍ ഹോസ്പിറ്റലില്‍ 39-കാരി എയ്മി ഒ'റൂര്‍ക്കെയുമാണ് വൈറസ് ബാധിതരായി മരണമടഞ്ഞത്.