കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ– ചൈന അതിര്‍ത്തിസംഘര്‍ഷം നിലനില്‍ക്കുന്ന 7 സ്ഥലങ്ങളില്‍ ആറിടത്ത് ഇരു സേനകളുടെയും പിന്മാറ്റത്തിനു പ്രാഥമിക രൂപരേഖയായി. ഗാല്‍വന്‍ താഴ്‌വരയില്‍നിന്ന് ഹോട്‌സ്പ്രിങ് വരെ നീളുന്ന പട്രോളിങ് പോയന്റ് (പി.പി.) 14 (ഗാല്‍വന്‍), 15 (ഹോട്‌സ്പ്രിങ്‌സ്), 17 (ഗോഗ്ര) എന്നിവിടങ്ങളില്‍ സൈനികരെ പിന്‍വലിക്കാന്‍ ചൈന ചര്‍ച്ചയില്‍ തയ്യാറായി. അതേസമയം, പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍നിന്നു പിന്മാറ്റത്തിനു ചൈന തയാറായിട്ടില്ല. രൂപരേഖ തയാറാക്കിയെങ്കിലും അതിര്‍ത്തിയിലുടനീളം ഇരു സേനകളും നേര്‍ക്കുനേര്‍ തുടരുകയാണ്.
പാംഗോങ്ങില്‍ എട്ടു മലനിരകളില്‍ നാലാം മലനിര വരെ 8 കിലോമീറ്ററാണു ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്. കമാന്‍ഡര്‍ തലത്തില്‍ 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിലും ചൈന കടുംപിടിത്തം തുടരുകയാണ്. ഇന്ത്യ രണ്ടാം മലനിരയിലേക്കു പിന്മാറണമെന്ന ആവശ്യവും ഉന്നയിച്ചു. പ്രശ്‌നപരിഹാരം സങ്കീര്‍ണമാണെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവരുമെന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു. സേനാ പിന്‍മാറ്റത്തിനു മാസങ്ങളെടുത്തേക്കാമെന്നാണു സൂചന.
പാംഗോങ്ങിലാണ് ചൈന വലിയ നിര്‍മാണങ്ങള്‍ നടത്തിയിട്ടുള്ളത്. ഇവിടെ യഥാര്‍ഥ നിയന്ത്രണരേഖയായി കരുതുന്ന ഫിംഗര്‍ എട്ടില്‍നിന്ന് എട്ടു കിലോമീറ്ററോളം ഉള്ളിലേക്ക് മാറി ഫിംഗര്‍ നാലുവരെ ചൈന കടന്നുകയറിയിട്ടുണ്ട്. ഇന്ത്യന്‍ സൈനികതാവളങ്ങള്‍ ഏറക്കുറെ നിരീക്ഷിക്കാനാവുന്ന മേഖലകളിലൊന്നാണിത്. ഗാല്‍വനിലെ പി.പി. 14ലായിരുന്ന 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിനിടയാക്കിയ ജൂണ്‍ 15ലെ സംഘട്ടനം നടന്നത്. പിന്നാലെ, 22ന് നടന്ന കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ഇവിടെനിന്ന് സൈന്യത്തെ പിന്‍വലിക്കാമെന്ന് ചൈന സമ്മതിച്ചിരുന്നെങ്കിലും തീരുമാനം മാറ്റി. ചൊവ്വാഴ്ചത്തെ ചര്‍ച്ചയിലും ഇവിടെ സൈന്യത്തെ പിന്‍വലിക്കാമെന്നുമാത്രമാണ് ചൈനയുടെ നിലപാട്.
ഇന്ത്യയുടെ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്ങും ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന്നും തമ്മില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഭാഗത്തുള്ള ചുഷൂലില്‍ ചൊവ്വാഴ്ച രാവിലെ 10.30ന് ആരംഭിച്ച ചര്‍ച്ച രാത്രി പതിനൊന്നരയോടെയാണ് അവസാനിച്ചത്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നാളെ ലഡാക്ക് സന്ദര്‍ശിക്കും. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പരുക്കേറ്റു ചികിത്സയിലുള്ള സൈനികരെയും കാണും.