അടുത്ത മാസം സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മുന്നോടിയായി 200 സുരക്ഷാ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട 'ജംബോ' പട്ടിക കൈമാറി ടീച്ചിംഗ് യൂണിയനുകള്‍. ക്ലാസുകള്‍ പുനരാരംഭിക്കുന്നത് അട്ടിമറിക്കുകയെന്ന ഉദ്ദേശത്തോടെയാണ് യൂണിയന്‍ മേധാവികള്‍ ഈ പട്ടിക സമര്‍പ്പിച്ചതെന്നാണ് ആരോപണം ഉയരുന്നത്. തങ്ങളുടെ സ്ഥാപനങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ പട്ടികയാണ് അര മില്ല്യണ്‍ അംഗങ്ങള്‍ക്ക് നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ കൈമാറിയത്.
ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം, ആശങ്കകളില്‍ നടപടികള്‍ സ്വീകരിക്കാതെ പോകുകയും ചെയ്താല്‍ വാക്‌പോര് ഉയര്‍ത്താനാണ് യൂണിയന്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. സെപ്റ്റംബറിനകം എല്ലാ കുട്ടികളുടെ സ്‌കൂളില്‍ മടങ്ങിയെത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യമെങ്കില്‍ 'ഒരാഴ്ച ക്ലാസ്, ഒരാഴ്ച അവധി' എന്ന തരത്തില്‍ പഠിപ്പിക്കുന്നതിലേക്ക് സ്‌കൂളുകള്‍ മാറുമെന്ന് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ & കോളേജ് ലീഡേഴ്‌സ് ജനറല്‍ സെക്രട്ടറി ജിയോഫ് ബാര്‍ട്ടണ്‍ മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാരില്‍ നിന്ന് കൃത്യമായ ഗൈഡന്‍സ് ലഭ്യമാകാത്ത സാഹചര്യത്തില്‍ സ്വന്തം നിലയില്‍ പദ്ധതികള്‍ ഒരുക്കുമെന്നും ബാര്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്‍ഇയുവിന്റെ 200 സുരക്ഷാ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ പദ്ധതികളെ തകിടം മറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് എംപിമാര്‍ വിമര്‍ശിച്ചു. അധ്യാപക സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ അസാധ്യമാണെന്ന് എഡ്യുക്കേഷന്‍ സെലക്ട് കമ്മിറ്റി ചെയര്‍ റോബര്‍ട്ട് ഹാഫോണ്‍ എംപി പറഞ്ഞു. എന്നാല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഗൈഡന്‍സില്‍ നിന്നാണ് തങ്ങള്‍ ചെക്ക്‌ലിസ്റ്റ് തയ്യാറാക്കിയതെന്ന് എന്‍ഇയു വ്യക്തമാക്കി.
സ്‌കൂള്‍ തുറപ്പ് വിഷയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും, ലേബര്‍ പാര്‍ട്ടിയും തമ്മിലുള്ള പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്. സ്‌കൂളില്‍ മടങ്ങിയെത്തുന്നത് സുരക്ഷിതമാണെന്ന് ഐക്യകണ്‌ഠേന പ്രസ്താവിക്കാതെ ലേബര്‍ പാര്‍ട്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് കണ്‍സര്‍വേറ്റീവുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ചരിത്രം തങ്ങളുടെ നിലപാട് ശരിയെന്ന് പ്രഖ്യാപിക്കുമെന്നാണ് എന്‍ഇയു പ്രസിഡന്റ് അമാന്‍ഡ മാര്‍ട്ടിന്റെ മറുപടി.