കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും, ചൈനയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ നേര്‍ചിത്രം വരച്ചുകാണിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സമാധാനം നടപ്പാക്കാനാണ് ആഗ്രഹിക്കുന്നതെങ്കിലും ഒരു യുദ്ധമാണ് ആവശ്യമെങ്കില്‍ അതിന് തയ്യാറാണെന്നാണ് ചൈനയ്ക്കുള്ള ശക്തമായ സന്ദേശത്തില്‍ രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രിക്ക് പുറമെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് മന്ത്രിമാരെ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്ക് ശേഷവും നിയന്ത്രണ രേഖയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് മറുപടി.
'നയതന്ത്ര, സൈനിക ചാനലുകളിലൂടെ ചൈനയോട് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏകപക്ഷീയമായി തല്‍സ്ഥിതിയില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ അംഗീകരിക്കില്ല. ഇത് സ്വീകാര്യമല്ലെന്ന് സംശയങ്ങള്‍ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്', രാജ്‌നാഥ് സിംഗ് ലോക്‌സഭയെ അറിയിച്ചു. വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വാക്ക്ഔട്ട് നടത്തി.
അളന്നുകുറിച്ച, ശാന്തമായ രീതിയില്‍ സംസാരിക്കുന്ന ആളായിരുന്നിട്ടും ഇക്കുറി രാജ്‌നാഥിന്റെ ശരീരഭാഷ അല്‍പ്പം കഠിനമായിരുന്നുവെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മറച്ചുവെയ്ക്കാതെ വിവരിക്കാനും അദ്ദേഹം തയ്യാറായി. ഈസ്റ്റേണ്‍ ലഡാക്കിലെ ഗോഗ്രാ, കോംഗാ ലാ, പാംഗോംഗ് നദിയുടെ നോര്‍ത്ത്, സൗത്ത് തീരങ്ങള്‍ എന്നിവിടങ്ങളിലാണ് സംഘര്‍ഷം നിലനില്‍ക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അനൗദ്യോഗികമായി പോലും പരാമര്‍ശിക്കപ്പെടാത്ത ഇടമാണ് കോംഗാ ലാ.
എല്‍എസിയില്‍ ചൈന വന്‍തോതില്‍ സൈന്യത്തെയും, ആയുധങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു. ആനുപാതികമായി ഇന്ത്യയും ഈ നീക്കങ്ങള്‍ സജീവമാക്കി. മൂല്യമേറിയ കരാറുകള്‍ പരിഗണിക്കാതെയാണ് ടചൈനയുടെ നീക്കം. 1993, 1996 കരാറുകള്‍ ആസ്പദമാക്കിയാണ് അതിര്‍ത്തിയില്‍ സമാധാനം നിലനില്‍ക്കുന്നത്. നമ്മുടെ സൈന്യം ഇത് പാലിക്കുമ്പോള്‍ ചൈനീസ് പക്ഷം ഇതിന് തയ്യാറാകുന്നില്ല, അദ്ദേഹം വ്യക്തമാക്കി.