രണ്ടാം ഘട്ട കൊറോണാവൈറസ് വ്യാപനം തടയാന്‍ മറ്റ് വഴികള്‍ ഇല്ലാതെ വന്നതോടെ ബ്രിട്ടനിലെ ജനങ്ങളുടെ സാമൂഹിക ജീവിതത്തിന് വിലക്ക് പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍. പുതിയ ലോക്ക്ഡൗണ്‍ നടപടിക്രമങ്ങള്‍ അടുത്ത ആറ് മാസത്തേക്കെങ്കിലും നിലനില്‍ക്കുമെന്നാണ് ബോറിസ് വ്യക്തമാക്കിയത്. ഇതോടെ പബ്ബും, റെസ്റ്റൊറന്റും പോലുള്ള ഹോസ്പിറ്റാലിറ്റി ബിസിനസ്സുകള്‍ രാത്രി 10 മണി വരെയാണ് പ്രവര്‍ത്തിക്കുക.
റീട്ടെയില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും, ടാക്‌സികളില്‍ യാത്ര ചെയ്യുന്നവരും, ഇന്‍ഡോര്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരും, കസ്റ്റമേഴ്‌സും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി, ഭക്ഷണപാനീയങ്ങള്‍ ആസ്വദിക്കാന്‍ ഇരിക്കുന്നവര്‍ക്ക് മാത്രമാണ് ഇളവ്. ആളുകളെ ജോലിസ്ഥലത്തേക്ക് തിരികെ എത്തിക്കാനുള്ള പദ്ധതികള്‍ മാറ്റിവെച്ച സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരോട് സാധ്യമാകുന്ന എല്ലാ ഘട്ടത്തിലും വീട്ടിലിരുന്ന് ജോലി തുടരാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ക്രിസ്മസിന് അപ്പുറത്തേക്ക് നീളുന്ന വിലക്കുകള്‍ നീക്കാന്‍ കാര്യമായ പുരോഗതി നേടേണ്ടിവരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പില്‍ വ്യക്തമാക്കി. വ്യാഴാഴ്ച മുതലാണ് റെസ്റ്റൊറന്റുകള്‍ക്കും, പബ്ബുകള്‍ക്കുമുള്ള സമയപരിധി നിലവില്‍ വരുന്നത്. ഭക്ഷണം വില്‍ക്കുന്ന ബിസിനസ്സുകള്‍ക്ക് 10 മണിക്ക് ശേഷം ഇത് ഡെലിവെറി സര്‍വ്വീസിലും, ഡ്രൈവ് ത്രൂവിലും തുടരാം. സെല്‍ഫ് കളക്ഷന്‍ ചെയ്യുന്നതിന് രാത്രി 10ന് ശേഷം വിലക്കുണ്ട്. ബാറിലും, പബ്ബിലും ടേബിള്‍ സര്‍വ്വീസ് മാത്രമാണ് നല്‍കുക.
ഇംഗ്ലണ്ടില്‍ ആറ് പേരുടെ സമ്പര്‍ക്കം നിയമം തുടരും, വിവിധ കുടുംബങ്ങളില്‍ നിന്നുള്ള ആറ് പേര്‍ക്ക് കണ്ടുമുട്ടുന്നതില്‍ പ്രശ്‌നമില്ല. അതേസമയം പുതിയ വിലക്കുകള്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. വിവാഹങ്ങളിലും, റിസ്പഷനിലും പങ്കെടുക്കുന്നവരുടെ എണ്ണം 30-ല്‍ നിന്നും 15-ലേക്ക് ചുരുക്കി. സംസ്‌കാര ചടങ്ങുകള്‍ക്ക് പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം മുപ്പതായി തുടരും. പുതിയ വിലക്കുകള്‍ ദേശീയ ലോക്ക്ഡൗണിന്റെ മടങ്ങിവരവല്ലെന്ന് ബോറിസ് വാദിക്കുന്നു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കങ്ങളെ പ്രഖ്യാപനങ്ങള്‍ ബാധിക്കുമെന്നാണ് ആശങ്ക. ആറ് മാസം വിലക്കുകള്‍ നീളുന്നത് ചാന്‍സലര്‍ ഋഷി സുനാക് നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകും.