രാജ്യത്ത് രണ്ടാം ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള പദ്ധതിയില്‍ നിന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ പിന്തിരിപ്പിച്ചത് ഋഷി സുനാക് ചാന്‍സലര്‍ പദവി രാജിവെയ്ക്കുമെന്ന ആശങ്കയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു മുതിര്‍ന്ന ടോറി എംപിയാണ് ഈ വിവരം സണ്‍ പത്രവുമായി പങ്കുവെച്ചത്. ബോറിസും, സുനാകും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകളുടെ ചുവടുപിടിച്ചാണ് ഈ വാദങ്ങള്‍. രണ്ടാം ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം തന്റെ ജോലി ഒരിക്കലും നടക്കാത്ത രീതിയിലേക്ക് മാറ്റുമെന്ന് സുനാക് മുന്നറിയിപ്പ് നല്‍കി.
വൈറസിന്റെ വ്യാപനം കുറച്ച് നിര്‍ത്താന്‍ കര്‍ശനമായ വിലക്കുകള്‍ പ്രഖ്യാപിക്കാനാണ് മെഡിക്കല്‍, ശാസ്ത്ര വിദഗ്ധര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബ്രിട്ടനെ അടച്ചിടുന്നത് ഒഴിവാക്കി ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും, ബിസിനസ്സുകളും രക്ഷപ്പെടുത്തി നിര്‍ത്തുന്നതിന് വേണ്ടിയാണ് സുനാക് വാദിച്ചതെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴിലുകളെയും, ബിസിനസ്സുകളെയും രക്ഷപ്പെടുത്തി നിര്‍ത്താന്‍ മഹാമാരിക്കാലത്ത് ഉടനീളം ചാന്‍സലര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ജോബ് റിട്ടന്‍ഷന്‍ സ്‌കീമും, ഈട്ട് ഔട്ട് ടു ഹെല്‍പ്പ് ഔട്ട് തുടങ്ങിയവ ഇതിന്റെ ഭാഗമായി എത്തിയതാണ്.
ഈ ക്രമീകരണങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ തന്റെ ദൗത്യം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാകുമെന്ന് ഋഷി സുനാക് ബോധ്യപ്പെടുത്തി. ബ്രിട്ടനിലെ സാമ്പത്തിക രംഗത്ത് ആഞ്ഞടിക്കുന്നത് ഒഴിവാക്കി, കൂടുതല്‍ സന്തുലിതമായി കാര്യങ്ങള്‍ പിടിച്ചുനിര്‍ത്തിയത് ചാന്‍സലറാണ്. ഋഷിയാണ് കാര്യങ്ങള്‍ രക്ഷപ്പെടുത്തിയത്, സീനിയര്‍ എംപി പറഞ്ഞു. സര്‍ക്കാരിന്റെ കൊറോണാ സ്ട്രാറ്റജിയുടെ പേരില്‍ സുനാകും, ബോറിസും തമ്മില്‍ സംഘര്‍ഷത്തിലാണെന്ന വാര്‍ത്തകളെ ചാന്‍സലറുടെ ഡെപ്യൂട്ടി തള്ളിക്കളഞ്ഞു.
രണ്ട് നേതാക്കളും ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തനം നയിക്കുന്നതെന്ന് ട്രഷറി ചീഫ് സെക്രട്ടറി സ്റ്റീഫന്‍ ബാര്‍ക്ലേ വ്യക്തമാക്കി. നം.10-ും, നം.11-ും വ്യത്യസ്തമായ രീതികള്‍ സ്വീകരിക്കുന്നതായ വാര്‍ത്തകള്‍ അദ്ദേഹം നിരാകരിച്ചു. അതേസമയം കൂടുതല്‍ വിലക്കുകള്‍ പ്രഖ്യാപിക്കുന്നതിന് ക്യാബിനറ്റില്‍ ഭിന്നാഭിപ്രായം ഉയര്‍ത്തുന്നത് സുനാക് തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ടോറി പാര്‍ട്ടിയില്‍ സുനാകിന്റെ ശക്തിപ്രകടനം പല സീനിയര്‍ നേതാക്കള്‍ക്കും ഇഷ്ടപ്പെടുന്നില്ല. പ്രധാനമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരുപറഞ്ഞ് സുനാകിനെ പുകച്ച് പുറത്തുചാടിക്കുകയാണോ ഇവരുടെ ലക്ഷ്യമെന്നും സംശയങ്ങളുണ്ട്.