ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ഡൊണാള്‍ഡ് ട്രംപിനോട് വായടച്ചിരിക്കാന്‍ ആവശ്യപ്പെട്ട് ജോ ബൈഡന്‍. പ്രസിഡന്റിനെ ഒരു ഘട്ടത്തില്‍ കോമാളിയെന്ന് വിളിച്ച ബൈഡന്‍ തന്റെ ഉത്തരങ്ങള്‍ക്കിടെ തുടര്‍ച്ചയായി തടസ്സപ്പെടുത്തിയതോടെയാണ് രോഷാകുലനായി 'ഷട്ട് അപ്പ്' പറഞ്ഞത്.
ഡിബേറ്റ് തുടങ്ങി 20 മിനിറ്റിനുള്ളില്‍ ആദ്യത്തെ ഷട്ടപ്പ് എത്തി. സുപ്രീംകോടതി വിഷയത്തില്‍ ബൈഡന്‍ സംസാരിക്കുമ്പോള്‍ തടസ്സപ്പെടുത്തിയതോടെയാണ് വായടക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന് ശേഷം കൊവിഡ് മഹാമാരി സംബന്ധിച്ച് സംസാരിക്കുമ്പോഴും ട്രംപ് ഇടയില്‍ കയറിയതോടെ ഇത് ആവര്‍ത്തിച്ചു. എതിരാളി പോയിന്റിലേക്ക് എത്തുന്നതിന് മുന്‍പ് തടസ്സപ്പെടുത്തി ബൈഡന് മറുപടി പറയാനായിരുന്നു ട്രംപിന്റെ ശ്രമം.
മോഡറേറ്റര്‍ ക്രിസ് വാല്ലസിന് പോലും ഇതില്‍ ഇടപെടേണ്ടതായി വന്നു. ഒരാളോട് ചോദ്യം ചോദിച്ച് മറുപടി നല്‍കിയ ശേഷം ചോദ്യം ഉന്നയിക്കുമ്പോള്‍ മതി മറുപടിയെന്ന് അദ്ദേഹം ട്രംപിനോട് പറഞ്ഞു. ഹെല്‍ത്ത്‌കെയര്‍, സുപ്രീംകോര്‍ട്ട്, കൊവിഡ്-19 മഹാമാരി തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ട്രംപും, ബൈഡനും പ്രധാനമായി ഏറ്റുമുട്ടിയത്. ഒരു ഘട്ടത്തിലും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത തരത്തിലായിരുന്നു ഇവരുടെ വാക്‌പോര്.
ബൈഡന്റെ മകന്‍ ഹണ്ടറുടെ മാനസിക വിഷയങ്ങളെക്കുറിച്ച് പോലും പറഞ്ഞാണ് എതിരാളിയെ കീഴടക്കാന്‍ ട്രംപ് തുനിഞ്ഞത്. ട്രംപിന്റെ വാക്ശരങ്ങളെ സമാധാനപരമായി നേരിടാനാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ശ്രമിച്ചത്. പ്രസിഡന്റ് ടാക്‌സ് വിവാദത്തില്‍ ഊന്നി ചില തിരിച്ചടികള്‍ക്കും അദ്ദേഹം തയ്യാറായി. 2016, 2017 വര്‍ഷങ്ങളില്‍ ട്രംപ് 750 ഡോളര്‍ മാത്രമാണ് നികുതി അടച്ചതെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രസിഡന്റിന് തലവേദനയാകുന്നത്.