കര്‍ഷക നിയമത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും ഡല്‍ഹി ചലൊ മാര്‍ച്ചുമായി കര്‍ഷകര്‍ മുന്നോട്ട്. ഒരു സംഘം സമരക്കാര്‍ ഹരിയാനയിലെ പാനിപതില്‍ തമ്പടിക്കുന്നു. വന്‍ തയ്യാറെടുപ്പുകളോടെയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. മൂന്നുമാസംവരെ സമരം തുടര്‍ന്നാലും അതിനാവശ്യമായ ഭക്ഷണവും മറ്റുമായാണ് ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ എത്തിയത്.
5,000 ലിറ്റര്‍ വാട്ടര്‍ ടാങ്ക്, ഗ്യാസ് സ്റ്റൗ, ഇന്‍വര്‍ട്ടര്‍, മൂന്നുമാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ എന്നിവ കര്‍ഷകരുടെ കൈവശമുണ്ട്. തണുപ്പില്‍ നിന്ന് രക്ഷപ്പെടാനായി ടാര്‍പ്പോളിനും കമ്പിളിപ്പുതപ്പും ഇവര്‍ കരുതിയിട്ടുണ്ട്.
'ഞങ്ങള്‍ ജയിക്കാനാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. അതിന് എത്രനാള്‍ വേണമെങ്കിലും അവിടെ തുടരാന്‍ തയ്യാറാണ്'കര്‍ഷകര്‍ പറയുന്നു. അതേസമയം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിയാല്‍ അതിര്‍ത്തിയടക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇത് പഞ്ചാബും ഹരിയാനയും തമ്മിലുള്ള വിഷമയല്ല. രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും പ്രശ്‌നമാണ് എന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി നാഷണല്‍ കണ്‍വീനര്‍ വി എം സിങ് പറഞ്ഞു. കോവിഡ് സാഹചര്യത്തെക്കുറിച്ചുള്ള അധികൃതരുടെ ആശങ്ക തങ്ങള്‍ക്ക് മനസ്സിലാകും. പക്ഷേ എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളെ കേള്‍ക്കാന്‍ തയ്യാറാകാത്തത് എന്നും അദ്ദേഹം ചോദിച്ചു.
കാര്‍ഷിക നിയമങ്ങളില്‍ വീണ്ടും കര്‍ഷക സമരം രൂക്ഷമായതോടെയാണ് സമവായ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താമെന്നാണ് കേന്ദ്ര നിലപാട്. അതേസമയം സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം. ഡല്‍ഹി ചലോ മാര്‍ച്ചുമായി പുറപ്പെട്ട ഒരു സംഘം കര്‍ഷകര്‍ പാനിപതില്‍ തമ്പടിച്ചു. കര്‍ണലിലും മറ്റൊരു സംഘം തമ്പടിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്ക് എത്തുകയാണെങ്കില്‍ സംഘര്‍ഷമുണ്ടായേക്കും.