മാനസിക വളര്‍ച്ചയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ വയ്യാത്തത് കൊണ്ട് താന്‍ തന്നെ ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് സൂരജ് പറഞ്ഞതായി പാമ്പുപിടിത്തക്കാരന്‍ ചാവരുകാവ് സുരേഷിന്റെ സാക്ഷി മൊഴി. ഉത്ര വധക്കേസില്‍ മാപ്പുസാക്ഷിയായ സുരേഷ് കൊല്ലം ആറാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉത്രയെ വകവരുത്താനായി ബോധപൂര്‍വ്വമായ ശ്രമമാണ് സൂരജില്‍ നിന്നുണ്ടായതെന്നും ഇതിനെയാണ് തന്നെ പരിചയപ്പെട്ടതെന്നും തനിക്ക് ഈ കാര്യങ്ങള്‍ അറിവില്ലായിരുന്നുവെന്നും സുരേഷ് പറഞ്ഞു. 2020 ഫെബ്രുവരി 12 നാണ് സൂരജ് തന്നെ ആദ്യം വിളിച്ച് പരിചയപ്പെട്ടത്. പിന്നീട് ചാത്തന്നൂരില്‍ നേരിട്ടു കണ്ടു. വീട്ടില്‍ ബോധവത്കരണ ക്ലാസ് എടുത്തണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 26 ന് വെളിപ്പിന് പ്രതിയുടെ അടൂരിലെ വീട്ടില്‍ ചെന്നത്. അന്ന് തന്റെ കൈയിലുണ്ടായിരുന്ന അണലിയെ സൂരജ് പതിനായിരം രൂപയ്ക്ക് വാങ്ങി. വീട്ടു പരിസരത്തും പാമ്പുകളുണ്ടോയെന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടു. ബോധവത്കരണത്തിനായി കൊണ്ടുപോയ കാട്ടുചേരയെ സൂരജ് അനായാസമായി കൈകാര്യം ചെയ്തു. മാര്‍ച്ച് 21 ന് സൂരജ് വീണ്ടും വിളിച്ച് അണലി പ്രസവിച്ചെന്നും അതിന്റെ കുഞ്ഞിനെ തിന്നാന്‍ ഒരു മൂര്‍ഖനെ വേണമെന്നും പറഞ്ഞു. പണത്തിന് ആവശ്യമുള്ളതിനാല്‍ താന്‍ 7000 രൂപ വാങ്ങി മൂര്‍ഖനെ കൊടുത്തു. പിന്നീട് പ്രതി ബന്ധപ്പെട്ടിട്ടില്ല. ഉത്രയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചാണ് അറിഞ്ഞത്. തുടര്‍ന്ന് സൂരജിനെ വിളിച്ചെങ്കിലും കിട്ടിയില്ല. പിറ്റേന്ന് മറ്റൊരു നമ്പരില്‍ നിന്ന് സൂരജ് വിളിച്ച് ഭാര്യ മരിച്ചവിവരം പറഞ്ഞു. എന്തിനാണ് മിണ്ടാപ്രാണിയെ കൊണ്ട് ഈ മഹാപാപം ചെയ്തതെന്ന് ചോദിച്ചപ്പോഴാണ് ആരോടും പറയരുതെന്നും ഇതൊരു സര്‍പ്പദോഷമായി എല്ലാവരും കരുതുമെന്നും സൂരജ് പറഞ്ഞു. ഈ വിവരം പറഞ്ഞാല്‍ താനും പ്രതിയാകുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീടാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തതെന്നും ഇയാള്‍ മൊഴി നല്‍കി.