ഇന്ത്യന്‍-അമേരിക്കന്‍ വംശജ ഗീതാഞ്ജലി റാവു ടൈം മാഗസിന്റെ ചരിത്രത്തിലെ ആദ്യത്തെ 'കിഡ് ഓഫ് ദി ഇയറായി' തെരഞ്ഞെടുക്കപ്പെട്ടു. മലിനമായ കുടിവെള്ളം മുതല്‍ സൈബര്‍ ബുള്ളിയിംഗ് പോലുള്ള പ്രശ്‌നങ്ങളെ വരെ നേരിടാന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചതിനാണ യുവ ശാസ്ത്രജ്ഞയും, ഇന്‍വെന്ററുമായ ഈ 15-കാരി ടൈം മാഗസിന്റെ ചരിത്ര തെരഞ്ഞെടുപ്പിന് അര്‍ഹമായത്.
'ലോകം അതിനെ രൂപപ്പെടുത്തുന്നവരുടേതാണ്. ഈ നിമിഷത്തില്‍ ഏറെ അനിശ്ചിതാവസ്ഥകളിലാണ് നമ്മള്‍, ഈ സമയത്ത് ഓരോ പുതിയ തലമുറയും ഉറപ്പുള്ള ചില കാര്യങ്ങള്‍ നേടുന്നു, ഇതിനകം തന്നെ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നു, പോസിറ്റീവ് പാഠങ്ങള്‍ നല്‍കുന്നു', ടൈം വ്യക്തമാക്കി. ടൈമിന്റെ ആദ്യത്തെ കിഡ് ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജ മറ്റ് 5000 നോമിനികളുമായാണ് മത്സരിച്ചത്. ടൈം സ്‌പെഷ്യലിനായി അഭിനേതാവും, ആക്ടിവിസ്റ്റുമായ ആഞ്ചലീന ജൂലിയാണ് റാവുവുമായി അഭിമുഖം നടത്തിയത്.
വിര്‍ച്വല്‍ അഭിമുഖത്തില്‍ പോലും ഗീതാഞ്ജലി റാവുവിന്റെ നിശ്ചയദാര്‍ഢ്യം വ്യക്തമായെന്ന് ടൈം പറഞ്ഞു. തനിക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ ആര്‍ക്കും ഇത് ചെയ്യാന്‍ കഴിയുമെന്ന് റാവു കൂട്ടിച്ചേര്‍ത്തു. 'പല പഴയ പ്രശ്‌നങ്ങളും ഇപ്പോഴും നേരിടുന്നു. നമ്മള്‍ പുതിയൊരു ആഗോള മഹാമാരിക്ക് നടുവിലാണ്. ഇതോടൊപ്പം മനുഷ്യാവകാശ പരമായ വിഷയങ്ങളും നേരിടുന്നു. നമ്മള്‍ സൃഷ്ടിക്കാത്ത, എന്നാല്‍ പരിഹരിക്കേണ്ടതായ പല പ്രശ്‌നങ്ങളുമുണ്ട്. കാലാവസ്ഥാ വ്യതിയാനവും, സൈബര്‍ ബുള്ളിയിംഗും സാങ്കേതികവിദ്യ വഴി നേരിടാം', റാവു അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കുന്നതിലാണ് എനിക്ക് താല്‍പര്യം. അത് എത്ര ചെറുതായാലും. മാലിന്യം എളുപ്പത്തില്‍ പെറുക്കാനുള്ള വഴി കണ്ടെത്താന്‍ ആഗ്രഹമുണ്ട്. എല്ലാത്തിനും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. വലിയ സംഭവങ്ങള്‍ മാത്രമേ വരാവൂ എന്ന സമ്മര്‍ദം വേണ്ട, പെണ്‍കുട്ടി മനസ്സ് തുറക്കുന്നു. വെള്ളക്കുപ്പായം അണിഞ്ഞ, വെളുത്ത തൊലിയുള്ള പതിവ് സയന്റിസ്റ്റ് രീതിക്ക് പകരം ലോകത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രം പരിഹരിക്കുന്നതിന് പകരം മറ്റുള്ളവരെ പ്രചോദിപ്പിക്കുക കൂടിയാണ് തന്റെ ലക്ഷ്യമെന്ന് ഈ മിടുക്കി കൂട്ടിച്ചേര്‍ത്തു.